
മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന്റെ കാലാവധി 2 വർഷത്തേക്കു മാത്രം നീട്ടിനൽകാൻ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ആലോചിക്കുന്നു. സാധാരണ 5 വർഷത്തേക്കാണു നിയമനം.
ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, എയർ ഇന്ത്യ എന്നിവ ഉൾപ്പെടെ മുപ്പതോളം കമ്പനികളെ നിയന്ത്രിക്കുന്ന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ മുഖ്യ ഓഹരി പങ്കാളിയാണു നോയൽ ടാറ്റ ചെയർമാനായ ടാറ്റ ട്രസ്റ്റ്സ്.
2017ൽ ചെയർമാനായ ചന്ദ്രശേഖരന് 2022ൽ പദവി പുതുക്കി നൽകിയിരുന്നു. 2027ൽ കാലാവധി തീരാനിരിക്കെയാണു 2 വർഷം മാത്രം നീട്ടിയാൽ മതിയെന്ന നിലപാട് പുറത്തുവന്നത്. ടാറ്റ സൺസിൽ പുതിയ നേതൃത്വത്തെ വാർത്തെടുക്കാൻ 2 വർഷം മതിയെന്നാണു നോയൽ കരുതുന്നത്.
ചന്ദ്രശേഖരന്റെ പുനർനിയമനത്തിൽ കഴിഞ്ഞ മാസം ചേർന്ന ടാറ്റ ട്രസ്റ്റ്സ് ഡയറക്ടർ ബോർഡ് യോഗത്തിൽ അഭിപ്രായഭിന്നത ഉയർന്നിരുന്നു.






