
പാലക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ 1,64,507 കര്‍ഷകരില്‍ നിന്നായി 4.68 ലക്ഷം മെട്രിക് ടണ്‍ നെല്ല് സപ്ലൈകോ സംഭരിച്ചതായി മന്ത്രി ജി. ആര്‍ അനില്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയില്‍ 12 വരെ 120911 മെട്രിക് ടണും മലപ്പുറത്ത് 10185 മെട്രിക് ടണും നെല്ലും സംഭരിച്ചു.
കനറാ ബാങ്ക്-എസ്.ബി.ഐ വഴി നെല്‍കര്‍ഷകര്‍ക്ക് കിട്ടാനുള്ള തുക ഈ ആഴ്ച നല്‍കാൻ നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 31 വരെ സംഭരിച്ച നെല്ലിന്റെ വിലയും നല്‍കി. 62,658 കര്‍ഷകരില്‍ നിന്നായി 43 മില്ലുകളാണ് 1,25,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാൻ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
മേയ് രണ്ട് വരെ 85,986 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. പാടശേഖരങ്ങളിലേക്ക് വാഹന സൗകര്യമില്ലാത്ത മേഖലകളിൽ സംഭരിക്കാനുള്ള ശ്രമത്തിലാണ്.
പൊന്നാനി മേഖലയില്‍ നന്നംമുക്ക്, പെരുമ്പടപ്പ്, ആലങ്കോട്, മാറഞ്ചേരി, എടപ്പാള്‍, വെളിയങ്കോട് കൃഷി ഭവനുകൾക്ക് കീഴിലെ 2723 കര്‍ഷകരില്‍നിന്നായി 10,185 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു.
മൂച്ചിക്കല്‍ പാടശേഖരത്തില്‍ നിന്നും പെരുമ്പടപ്പ് തെക്കേക്കെട്ട് പാടശേഖരത്തില്‍ നിന്നുമായി 350 മെട്രിക് ടണ്‍ മാത്രമാണ് സംഭരിക്കാൻ ബാക്കിയുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1109 കോടിയിലധികം തുക സംസ്ഥാനത്തിന് നല്‍കാനുണ്ട്.
2023-24 വര്‍ഷത്തെ 157.5 കോടിയും 2024-25 വര്‍ഷത്തെ 267.16 കോടി രൂപയും ഉള്‍പ്പെടെ 424.67 കോടിയാണ് പ്രോത്സാഹന ബോണസായി ലഭിക്കാനുള്ളതെന്നും ഈ തുക അധികം വൈകാതെ ലഭിക്കുമെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.