
തിരുവനന്തപുരം: ലഭിക്കുന്ന വിവരങ്ങളുടെ(ഡേറ്റ) അടിസ്ഥാനത്തില്‍ അവയെ വിശകലനം ചെയ്യാനും അതിവേഗത്തില്‍ ഫലം കണ്ടെത്തി നല്‍കാനുമുള്ള സൂപ്പർകംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്തും സജ്ജമാകും.
കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലാണ് സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രം പ്രവർത്തനത്തിനൊരുങ്ങുന്നത്. വിശദപദ്ധതിരേഖ അന്തിമഘട്ടത്തിലാണ്. അടുത്തവർഷത്തോടെ പ്രവർത്തനം ആരംഭിക്കും. നൂറുകോടി രൂപയാണ് അടങ്കല്‍.
സൂപ്പർകംപ്യൂട്ടിങ് സേവനങ്ങള്‍ തുച്ഛമായ നിരക്കില്‍ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സൂപ്പർകംപ്യൂട്ടിങ് സംവിധാനം ഉപയോഗിച്ചുള്ള പ്രവർത്തനം ചിലയിടങ്ങളില്‍ മാത്രമാണ് നിലവില്‍ നടത്തുന്നത്.
എന്നാല്‍, പൊതുവായി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. നിലവില്‍ ഒരു മണിക്കൂറില്‍ ആയിരം പ്രൊസസർ(കംപ്യൂട്ടർ തലച്ചോർ) ഉപയോഗിച്ചുള്ള സൂപ്പർ കംപ്യൂട്ടിങ്ങിനു 1500 രൂപ മുതല്‍ ഈടാക്കാം. എന്നാല്‍, പുതിയ കേന്ദ്രത്തില്‍ വളരെ കുറഞ്ഞനിരക്കാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍, മറ്റു ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സൂപ്പർകംപ്യൂട്ടിങ് സംവിധാനം വ്യാപിപ്പിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് യൂസർനെയിമടക്കമുള്ള കാര്യങ്ങള്‍ സജ്ജമാക്കും.
കാലാവസ്ഥാപ്രവചനം, ബഹിരാകാശദൗത്യങ്ങള്‍, പ്രതിരോധം, സാമ്പത്തികം, ആരോഗ്യം, വ്യവസായം തുടങ്ങിയ വിഷയങ്ങളിലും സഹായംതേടാം. നിർമിതബുദ്ധി ഉള്‍പ്പെടുത്തിയുള്ള വിശകലനവും ഇതില്‍ സാധ്യമാകും.
സൂപ്പർകംപ്യൂട്ടിങ് എന്താണ്
സങ്കീർണമായ ഡേറ്റ അഥവ വിവരങ്ങള്‍ വിശകലനംചെയ്യാനും ചുരുങ്ങിയ സമയത്തില്‍ ലളിതമായ ഉത്തരംകണ്ടെത്താനും കഴിയും. സാധാരണ കംപ്യൂട്ടറില്‍ രണ്ടുമുതല്‍ എട്ടുവരെ പ്രൊസസറാണുള്ളത്.
സൂപ്പർകംപ്യൂട്ടറില്‍ ആയിരക്കണക്കിനുള്ള പ്രൊസസർ ഒരേസമയം പ്രവർത്തിക്കുന്നതോടെ ചെറുതും വലുതുമായ ഡേറ്റകള്‍ നിമിഷനേരം കൊണ്ട് തീർപ്പാക്കാൻ കഴിയും. ഭാവിയില്‍ സൂപ്പർ കംപ്യൂട്ടിങ്ങിന്റെ ശേഷി വർധിപ്പിച്ച് ക്വാണ്ടം കംപ്യൂട്ടിങ് എന്ന ഏറ്റവും ഉയർന്നശേഷിയുള്ള സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ശേഷി ഇങ്ങനെ(ഒരു സെക്കൻഡില്‍ ചെയ്യുന്ന ജോലി)
പെറ്റാഫ്ളോപ്പ്സ് 1000 ലക്ഷം കോടി ഡേറ്റ (ഇന്ത്യയില്‍)
എക്സാഫ്ളോപ്പ്സ് 10,000 കോടി കോടി ഡേറ്റ (ആഗോളതലത്തില്‍)
ടെറാഫ്ളോപ്പ്സ് ഒരുലക്ഷം കോടി ഡേറ്റ (കേരളത്തില്‍ ലക്ഷ്യം )