
ന്യൂഡൽഹി: കഴിഞ്ഞ ജൂലൈയിലെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ നേരിയ തോതില്‍ ഉയര്‍ന്നു. എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഫ്‌ലാഷ് ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ജൂലൈയിലെ 54.3-ല്‍ നിന്ന് ഓഗസ്റ്റില്‍ 54.6 ആയി മെച്ചപ്പെട്ടു.
ഈ മാസത്തെ തിരിച്ചുവരവിന് പ്രധാന കാരണം സേവന മേഖലയുടെ മികച്ച പ്രകടനമാണ്. ജൂലൈയിലെ 53 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 53.3-ല്‍ നിന്ന് സേവന മേഖലയുടെ പിഎംഐ ഓഗസ്റ്റില്‍ 54.5 ആയി ഉയര്‍ന്നു. സേവന മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനികള്‍ കൂടുതല്‍ തൊഴിലാളികളെ നിയമിച്ചതും ഈ രംഗത്ത് അനുകൂലമായ മാറ്റമുണ്ടാക്കി.
മറുവശത്ത്, ഫാക്ടറി വ്യവസായത്തിന് ആക്കം കുറഞ്ഞത് തിരിച്ചടിയായി. എച്ച്എസ്ബിസി ഫ്‌ലാഷ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ജൂലൈയിലെ 53.5-ല്‍ നിന്ന് ഓഗസ്റ്റില്‍ 52.9 ആയി കുറഞ്ഞു. കൃത്യം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണിത്. കൂടാതെ, രണ്ടര വര്‍ഷത്തിനിടെ ആദ്യമായി നിര്‍മ്മാണ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
അസംസ്‌കൃത വസ്തുക്കളുടെ ഇന്‍പുട്ട് ചെലവുകള്‍ കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളര്‍ന്നത്. എങ്കിലും, കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ അന്തിമ വില വേഗത്തില്‍ ഉയര്‍ത്തി.
വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സ്ഥാപനങ്ങളുടെ ശ്രമമാണ് വിലക്കയറ്റത്തിന് കാരണമെന്ന് എച്ച്എസ്ബിസിയുടെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി വ്യക്തമാക്കി.






