
ഈ വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച നേരിയ ഇടിവോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എന്നാൽ 2022ലെ നേട്ടങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യന്‍ വിപണികള്‍ മുന്നില്‍ തന്നെയുണ്ട്.
യുക്രെയ്ന്‍ യുദ്ധം, പണപ്പെരുപ്പം, ധനനയങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവ മൂലം ഭൂരിഭാഗം വിപണികളും നിറംമങ്ങിയ വര്‍ഷമായിരുന്നു 2022.
ഈ വര്‍ഷം സെന്‍സെക്‌സ് ഉയര്‍ന്നത് 4.44 ശതമാനം ആണ്. രൂപയില്‍ കണക്കാക്കുമ്പോഴാണ് ഈ നേട്ടം. ഏറ്റവും മികച്ച നേട്ടം നല്‍കിയ ലോകത്തെ രണ്ടാമത്തെ വിപണിയാണ് സെന്‍സെക്‌സ്. ഏഷ്യയില്‍ ഒന്നാമതും. 4.69 ശതമാനം നേട്ടവുമായി ബ്രസീലാണ് (Brazil Ibovespa) ഒന്നാമത്.
ഏഷ്യയില്‍ ജക്കാര്‍ത്ത കേംപോസിറ്റ് ഇന്‍ഡക്‌സ്, സ്‌ട്രെയിറ്റ്‌സ് ടൈംസ് ഇന്‍ഡക്‌സ് എന്നിവ 4.09 ശതമാനം വളച്ച നേടി. നിഫ്റ്റി 50 ഉയര്‍ന്നത് 4.33 ശതമാനത്തോളം ആണ്.
അതേ സമയം യുഎസ് ഡോളറില്‍ സെന്‍സെക്‌സും (-5.92%) നിഫ്റ്റിയും (-4.33 %) ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇക്കാലയളവില്‍ ഇടിഞ്ഞത് 10.18 ശതമാനത്തോളമാണ്.
സെന്‍സെക്‌സില്‍ കോള്‍ ഇന്ത്യ, ഐടിസി, മഹീന്ദ്ര& മഹീന്ദ്ര, യെസ് ബാങ്ക് എന്നിവരാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ (top gainers). നിഫ്റ്റി50യില്‍ അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി എന്നിവരാണ് ടോപ് ഗെയിനേഴ്‌സ്.
ഇക്കാലയളവില്‍ വിദേശ നിക്ഷേപകര്‍ 1.23 ട്രില്യണ്‍ രൂപയുടെ ഓഹരികളാണ് വിറ്റത്. ആഭ്യന്തര നിക്ഷേപകര്‍ 2.73 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ വാങ്ങി.