
ന്യൂഡൽഹി: ടെലികോം രംഗത്ത് താമസിയാതെ രണ്ടാം തലമുറ പരിഷ്കാരങ്ങള് ടെലികമ്മ്യൂണിക്കേഷന് വകുപ്പ് നടപ്പിലാക്കിയേക്കും.
ലൈസന്സിങ് പ്രക്രിയ ലളിതമാക്കുക, പിഴകള് യുക്തസഹമാക്കുക, ട്രയല് ആവശ്യങ്ങള്ക്കായി സ്പെക്ട്രം അതിവേഗം ലഭ്യമാക്കുക തുടങ്ങിയവയാണ് പരിഷ്കാരങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് ഫിനാന്ഷ്യല് എക്സ്പ്രസ് റിപ്പോര്ട്ടില് പറയുന്നു.
ടെലികോം മേഖലയില് വ്യവസായം നടത്തുന്നത് എളുപ്പമാക്കാന് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നു. കേന്ദ്ര വാര്ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ആയിരിക്കും ഇവ പ്രഖ്യാപിക്കുകയെന്ന് ഇടി ടെലികോം റിപ്പോര്ട്ടില് പറയുന്നു.
ഇതിനൊപ്പം, സ്റ്റാര്ട്ടപ്പുകള്, ടെലികോം കമ്പനികള്, ഉപകരണ നിര്മ്മാതാക്കള്, അക്കാദമികള് എന്നിവര്ക്ക് പുതിയ ടെലികോം മേഖലയിലെ ഗവേഷണ പഠനങ്ങള്ക്കും, പരീക്ഷണങ്ങള്ക്കും പുതിയ സംവിധാനങ്ങള് നിര്മിക്കുന്നതിനുമെല്ലാം പ്രത്യേക സംവിധാനമൊരുക്കാന് മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നാണ് വിവരം.
നിലവില് ഏകീകൃത ലൈസന്സ് വ്യവസ്ഥകളുടെ ലംഘനത്തിന് സേവനമേഖലയുടെ അടിസ്ഥാനത്തില് 50 കോടി വരെയാണ് പിഴ. എന്നാല് ഈ പിഴ വ്യവസ്ഥയില് മാറ്റം വരുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പുതിയ പിഴ ഘടനയായിരിക്കും അവതരിപ്പിക്കുക.
പുതിയ ടെലികോം കരട് ബില്ലിലും പിഴ ഘടന യുക്തിസഹമാക്കണമെന്ന നിര്ദേശമുണ്ട്. ഇതില് ഉയര്ന്ന തുക 5 കോടിയാകണമെന്നും നിര്ദേശിക്കുന്നു.
നിലവില് പരീക്ഷണ ആവശ്യങ്ങള്ക്കുള്ള സ്പെക്ട്രം വിതരണം ചെയ്യാന് ടെലികോം വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാന് എട്ടാഴ്ചയെങ്കിലും വേണം. ഈ രീതി മാറ്റി ടെലികോം കമ്പനികള് സ്വയം സാക്ഷ്യപ്പെടുത്തിയാലുടന് സ്പെക്ട്രം ലഭ്യമാക്കുന്ന രീതി അവതരിപ്പിച്ചേക്കും.
2021 സെപ്റ്റംബറിലാണ് ആദ്യ ടെലികോം പരിഷ്കാരങ്ങള് അവതരിപ്പിച്ചത്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്), ബാങ്ക് ഗാരണ്ടികള് ഉള്പ്പടെയുള്ളവയില് വിവിധ മാറ്റങ്ങള് അന്ന് അവതിപ്പിച്ചു.
ഉപഭോക്താക്കള്ക്ക് അവരുടെ പേരിലുള്ള വ്യാജ കണക്ഷനുകള് കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നതിനും നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല് ഫോണുകള് പിന്തുടരാനും ബ്ലോക്ക് ചെയ്യാനും സഞ്ചാര് സാഥി പോര്ട്ടില് സര്ക്കാര് സൗകര്യം ഒരുക്കിയിരുന്നു.






