
ന്യൂഡല്‍ഹി: തങ്ങളുടെ ഉദ്യോഗസ്ഥരെകൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രധാന ധനകാര്യ,വിപണി സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരെ അനുവദിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല.
ഉപാദികള്‍ അംഗീകരിച്ചുമാത്രമേ പരിശോധന അനുവദിക്കാനാകൂവെന്നാണ് ആര്‍ബിഐ നിലപാട്. വിദേശനാണ്യം, ഗില്‍റ്റുകള്‍, കറന്‍സി, പലിശ നിരക്ക് ഡെറിവേറ്റീവുകള്‍ എന്നിവ തീര്‍പ്പാക്കാനുള്ള ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐഎല്‍), എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ് (എന്‍എസ്സിസിഎല്‍) അംഗീകാരം എസ്മ പിന്‍വലിച്ചിരുന്നു.മാത്രമല്ല,ഈ സ്ഥാപനങ്ങളിലേയ്ക്ക് പ്രതിനിധികളെ അയക്കാന്‍ അവര്‍ തീരുമാനിച്ചു.
2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു. ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം. എന്നാല്‍ ഇക്കാര്യത്തില്‍ എസ്മ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പരിശോധന ഘട്ടത്തില്‍ സെബി ഉദ്യോഗസ്ഥര്‍ സന്നിഹിതരാകണമെന്നുമാണ് ലോക്കല്‍ റെഗുലേറ്റര്‍മാരുടെ ഉപാദി വയ്ക്കുന്നത്.
എസ്മയുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കറന്‍സി, പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഹെഡ്ജ് ചെയ്യാന്‍ കോര്‍പറേറ്റ് ക്ലയന്റുകളെ സഹായിക്കുന്ന സേവനങ്ങളാണ് ഇവ. കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെയും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളുടേയും ട്രേഡുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തതാണ് കാരണം. ഇക്കാര്യത്തില്‍ യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (എസ്മ) യുമായി മധ്യസ്ഥതശ്രമങ്ങള്‍ നടന്നുവരികയാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന തീരുമാനം കേന്ദ്ര സര്‍ക്കാറിന്റേതാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






