
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ തെറ്റ് വരുത്തിയ വിപണി പങ്കാളികളില്‍ നിന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 6031 കോടി രൂപ വീണ്ടെടുത്തു. എന്നാല്‍ തുക മുന്‍വര്‍ഷത്തില്‍ നിന്നും 61.72 ശതമാനം കുറവാണ്. മുന്‍വര്‍ഷത്തില്‍ ഈയിനത്തില്‍ 15756 കോടി രൂപ സ്വരൂപിച്ചിരുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സെബി ഇക്കാര്യം പറയുന്നത്. മൊത്തം 1.02 ലക്ഷം കോടി രൂപ പിഴ ഈടാക്കാനുണ്ട്. മൊത്തം തുകയില്‍ 63,206 കോടി രൂപ, അതായത് മൊത്തം കുടിശ്ശിക തുകയുടെ 61.7 ശതമാനം, യഥാക്രമം പിഎസിഎല്‍ ലിമിറ്റഡ്, സഹാറ ഇന്ത്യ കൊമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സിഐഎസ് / ഡിപിഐ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
മൊത്തം കുടിശ്ശിക തുകയുടെ 68.7 ശതമാനമായ 70,482.62 കോടി രൂപ, കോടതികളുടെയും കോടതി നിയോഗിച്ച സമിതികളുടെയും നടപടികള്‍ക്ക് വിധേയമാണ്. ഈ കേസുകളില്‍, സെബിയുടെ വീണ്ടെടുക്കല്‍ നടപടികള്‍ അതത് കോടതിയുടെയോ സമിതിയുടെയോ നിര്‍ദ്ദേശങ്ങള്‍ക്കോ അംഗീകാരത്തിനോ അനുസരിച്ചായിരിക്കും. അതേസമയം, സെക്യൂരിറ്റീസ് ചട്ടങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട 185 അപേക്ഷകള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ സെറ്റില്‍മെന്റുകളിലൂടെ പരിഹരിച്ചിട്ടുണ്ട്.
2023 സാമ്പത്തിക വര്‍ഷത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 386 സെറ്റില്‍മെന്റ് അപേക്ഷകള്‍ പരിശോധിച്ചു. ഇതില്‍ 185 അപേക്ഷകളാണ് പരിഹരിക്കപ്പെട്ടത്. അതേസമയം 285 അപേക്ഷകള്‍ നിരസിക്കുകയോ പിന്‍വലിക്കുകയോ തിരികെ നല്‍കുകയോ ചെയ്തു.
തീര്‍പ്പാക്കിയ 185 അപേക്ഷകളില്‍ 125.56 കോടി രൂപ സെറ്റില്‍മെന്റ് തുകയായി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് (സിഎഫ്‌ഐ) അയച്ചുവെന്നും ഐപിഇഎഫിലേക്ക് ക്രെഡിറ്റ് ചെയ്ത തുകയായി 3.88 കോടി രൂപയും നിയമപരമായ ചാര്‍ജായി 44.27 ലക്ഷം രൂപയും നല്‍കാമെന്ന് സമ്മതിച്ചതായും സെബി അറിയിക്കുന്നു.






