
മുംബൈ: 2.5 ശതമാനം ഓഹരികളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടത്താന്‍ ഒരു ലക്ഷം കോടി രൂപയിലധികം വാല്വേഷനുള്ള കമ്പനികളെ അനുവദിച്ചേയ്ക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പരിശോധിക്കുകയാണ്.
മാത്രമല്ല, മിനിമം പബ്ലിക് ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ നിറവേറ്റാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയവും 2.5 ശതമാനം ഓഫര്‍ ചെയ്ത് 7500 കോടി രൂവരെ സമാഹരിക്കാനുള്ള അനുമതിയും കമ്പനികള്‍ക്ക് ലഭ്യമായേക്കും.
ഐപിഒയ്ക്കായി ഒരുങ്ങുന്ന എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്), റിലയന്‍സ് ജിയോ, ഫോണ്‍ പേ, ഫ്‌ലിപ്പ്കാര്‍ട്ട് എന്നീ കമ്പനികളെ തുണയ്ക്കുന്ന നീക്കമാണിത്. ഈ കമ്പനികളുടെ മൂല്യനിര്‍ണ്ണയം ഒരു ലക്ഷം കോടി രൂപ മുതല്‍ 12 ലക്ഷം കോടി രൂപവരെയാണ്.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ലക്ഷം കോടി രൂപയില്‍ കൂടുതല്‍ പോസ്റ്റ് ഇഷ്യു വാല്വേഷനുള്ള കമ്പനികള്‍ അവരുടെ ഇക്വിറ്റിയുടെ 5 ശതമാനമെങ്കിലും വാഗ്ദാനം ചെയ്യേണ്ടതുണ്ട്. മാത്രമല്ല 5000 കോടി രൂപയാണ് ഈ കമ്പനികള്‍ക്ക് സമാഹരിക്കാനാകുക.
സെബിയുടെ പുതിയ നിര്‍ദ്ദേശം ഓഹരികളുടെ ആധിക്യവും നിക്ഷേപകരുടെ മേലുള്ള സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപിഒകളുടെ എണ്ണവും ഭാവിയില്‍ വര്‍ദ്ധിച്ചേയ്ക്കാം.
ഇന്ത്യന്‍ ഐപിഒ മാനദണ്ഡങ്ങള്‍ ആഗോള നിലവാരത്തിലേയ്ക്കുയര്‍ത്തുക എന്ന ലക്ഷ്യമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
2022 ല്‍ 3.5 ഇക്വിറ്റി മാത്രം വാഗ്ദാനം ചെയ്യാന്‍ എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യെ സെബി അനുവദിച്ചിരുന്നു. ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ കാലാവധി ഒഴിവാക്കുകയും ചെയ്തു. ഇത് കൂടുതല്‍ നിക്ഷേപ സ്ഥാപനങ്ങള്‍ ഐപിഒയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണമായി.