
മുംബൈ: അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും അവയുടെ വിലക്കയറ്റവും മൂലം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലയിൽ വൻ വർധന. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പിന്റെയും വിലയിലാണ് ഏറ്റവും അധികം വർധന ഉണ്ടായത്. 70 ശതമാനം വരെയാണ് ലാപ്ടോപ്പുകളുടെ വില വർധിച്ചത്.
മൊബൈൽ ഫോണുകളുടെ വിലയിലും വലിയ വർധന ഉണ്ടായി. 30-50 ശതമാനമാണ് മൊബൈൽ ഫോണുകളുടെ വില വർധിച്ചത്. നാലു ജി.ബി. റാമും 64 ജി.ബി. സ്റ്റോറേജും ഉണ്ടായിരുന്ന ഫൈവ് ജി. സ്മാർട്ട് ഫോണുകളുടെ വില 5,000 രൂപവരെ വർധിച്ചു.
ടി.വി. സെറ്റുകൾക്കും വില വർധിച്ചിട്ടുണ്ട്. 2,000-5,000 രൂപ വരെയാണ് ടി.വി.യുടെ വില വർധിച്ചത്. വാഷിങ് മെഷീൻ, മിക്‌സി, റഫ്രിജറേറ്ററുകൾ, ഇലക്ട്രിക് കെറ്റിൽ, ഫാൻ, തുടങ്ങിയവയുടെ വിലയും 300 മുതൽ 2,000 രൂപ വരെ ഉയർന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടറുകളുടെ ദൗർലഭ്യവും, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഉണ്ടായ ആഗോള പ്രതിസന്ധിയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില ഉയരാനുള്ള കാരണമായി മൊത്തവ്യാപാരികൾ പറയുന്നുണ്ട്.
അസംസ്‌കൃത വസ്തുക്കൾ പുനരുപയോഗിക്കാനായി പ്രവർത്തനം നിലച്ച പഴയ ലാപ്ടോപ്പുകളും സ്മാർട്ട് ഫോണുകളും ആകർഷകമായ വില നൽകി ചെറുകിട ഡീലർമാർ തിരിച്ചെടുക്കുന്നുമുണ്ട്.
വില വർധിച്ചതോടെ മുൻ വർഷങ്ങളിലേതുപോലെ ഉത്സവ സീസണുകളിൽ കുറഞ്ഞവിലയിൽ ഓഫർ നൽകി വസ്തുക്കൾ വിൽക്കാനാകില്ല എന്ന പ്രതിസന്ധിയും വ്യാപാരികൾ നേരിടുന്നുണ്ട്. ഓൺലൈൻ പോർട്ടലുകളിൽ കുറഞ്ഞ വിലയാണ് ഇപ്പോഴും കാണിക്കുന്നതെങ്കിലും ഉത്പന്നങ്ങൾ പലതും സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയാണ്.
ഇതോടെ ഓൺലൈൻ പോർട്ടലുകളിലെ വിലയ്ക്ക് ഉത്പന്നങ്ങൾ വേണം എന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതും റീട്ടെയിൽ ഡീലർമാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.






