
മുംബൈ: സമീർ ഖേതർപാൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) മാനേജിംഗ് ഡയറക്ടറായും (എംഡി) ചുമതയേറ്റതായി ജൂബിലന്റ് ഫുഡ് വർക്കസ് അറിയിച്ചു.
2022 ഓഗസ്റ്റ് 30 ന് വിളിച്ചുചേർത്ത കമ്പനിയുടെ 27-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. കമ്പനിയുടെ ബോർഡ് കഴിഞ്ഞ മെയ് മാസത്തിൽ സമീർ ഖേതർപാലിനെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും മാനേജിംഗ് ഡയറക്ടറായും 2022 സെപ്റ്റംബർ 5 മുതൽ അഞ്ച് വർഷത്തേക്ക് നിയമിക്കുന്നതിന് അനുമതി നൽകിയിരുന്നു.
ഇ-കൊമേഴ്‌സ്, മാനേജ്‌മെന്റ് കൺസൾട്ടിംഗ് തുടങ്ങിയ മേഖലകളിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ള ഖേതർപാൽ ഈ കാലയളവിൽ നിരവധി മുതിർന്ന നേതൃത്വ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആമസോണിൽ നിന്നാണ് അദ്ദേഹം ജൂബിലന്റിൽ ചേർന്നത്. ആമസോണിന് പുറമെ മക്കിൻസി ആൻഡ് കമ്പനി, ജിഇ ക്യാപിറ്റൽ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയിലും ഖേതർപാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് സർവീസ് കമ്പനിയാണ് ജൂബിലന്റ് ഫുഡ് വർക്കസ്. കമ്പനി ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഡോമിനോസ് പിസ്സ ബ്രാൻഡ് വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഡോമിനോസ് പിസ്സ ഇൻകോർപ്പറേറ്റിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് മാസ്റ്റർ ഫ്രാഞ്ചൈസി അവകാശം നേടിയിട്ടുണ്ട്. ഇന്ത്യയിലെ 349 നഗരങ്ങളിലായി 1,625 ഡോമിനോ റെസ്റ്റോറന്റുകളുടെ ശക്തവും വിപുലവുമായ ശൃംഖലയാണ് കമ്പനിക്കുള്ളത്.