
ഏറ്റെടുക്കേണ്ടത് 303.58 ഹെക്ടർ സ്ഥലം
കൊച്ചി: നിർമാണം പുനരാരംഭിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കുവേണ്ടി പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകമുണ്ടാകും. റവന്യൂവകുപ്പിൽ ഇതിനുള്ള നടപടി പുരോഗമിക്കുന്നു.
3810 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് പുതിയ ഡി.പി.ആർ. പ്രകാരം 303.58 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം, മണക്കാട്, തൊടുപുഴ, കോട്ടയം ജില്ലയിലെ രാമപുരം എന്നിവിടങ്ങളിൽ സാമൂഹികാഘാതപഠനം നടത്താനുണ്ട്. അതിനുശേഷമാണ് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കുക.
പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ ഉടനെ സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനുമുൻപ് നടപടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.






