‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ബ്രിട്ടനിലെ റോയൽ മെയിൽ ചെക്ക് കോടീശ്വരന്റെ ഇപി ഗ്രൂപ്പിന് വിറ്റു

ലണ്ടൻ: ബ്രിട്ടനിലെ 500 വർഷത്തോളം പഴക്കമുള്ള തപാൽ, കൊറിയർ സ്ഥാപനമായ റോയൽ മെയിൽ ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ശതകോടീശ്വരൻ ഡാനിയൽ ക്രെറ്റിൻസ്കിയുടെ ഇപി ഗ്രൂപ്പിന് വിറ്റു.

469 കോടി ഡോളറിനാണു കൈമാറ്റം. ഇതാദ്യമായാണ് ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സ്ഥാപനങ്ങളിലൊന്ന് ഒരു വിദേശ ഉടമയ്ക്ക് വിൽക്കുന്നത്. നഷ്‌ടത്തെത്തുടർന്നാണ് സ്ഥാപനം വിൽക്കാനുള്ള തീരുമാനം.

ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിനു ജീവനക്കാരുടെ തൊഴിലിനെ ഇതു ബാധിക്കുമെന്നു മാത്രമല്ല ബ്രിട്ടീഷ് ചരിതപ്പെരുമയേറുന്ന റോയൽ മെയിൽ രാജ്യത്തിനു പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക് എത്തുന്നത് ദേശീയനഷ്‌ടം തന്നെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

റോയൽ മെയിലിന്‍റെ സാർവത്രിക സേവനബാധ്യത ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങൾ തുടരുമെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങളും പെൻഷനും നിലനിർത്തുമെന്നും യുകെയിൽ തന്നെയായിരിക്കും സ്ഥാപനത്തിന്‍റെ ആസ്ഥാനമെന്നും ഇപി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

“റോയൽ മെയിലിന്‍റെ ചരിത്രത്തോടും പാരമ്പര്യത്തോടും ഇപി ഗ്രൂപ്പിന് അങ്ങേയറ്റം ബഹുമാനമുണ്ട്, ഈ ബിസിനസ് ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നു തികഞ്ഞ ബോധ്യമുണ്ട്. ജീവനക്കാർക്കു മാത്രമല്ല, എല്ലാ ദിവസവും അതിന്‍റെ സേവനങ്ങളെ ആശ്രയിക്കുന്ന പൗരന്മാർക്കും മികച്ച സേവനം നൽകും.

യൂറോപ്പിലെ ഏറ്റവും വലിയ തപാൽ ലോജിസ്റ്റിക് ഗ്രൂപ്പുകളിലൊന്നായി സ്ഥാപനത്തെ മാറ്റും”- ഡാനിയൽ ക്രെറ്റിൻസ്കി പറഞ്ഞു.

2013വരെ ബ്രിട്ടീഷ് സർക്കാരിന്‍റെ കീഴിലായിരുന്ന റോയൽ മെയിൽ പിന്നീട് സ്വകാര്യവത്കരിക്കപ്പെട്ടു. തപാൽ സേവനങ്ങൾക്കുള്ള ആവശ്യകത കുത്തനേ കുറഞ്ഞതോടെ മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ 348 ദശലക്ഷം പൗണ്ടിന്‍റെ (445 ദശലക്ഷം ഡോളർ) നഷ്‌ടം രേഖപ്പെടുത്തി.

ഇതോടെയാണ് സ്ഥാപനം വിൽക്കുന്നതിനെക്കുറിച്ച് ഉടമകളായ ഐഡിഎസ് തീരുമാനിച്ചത്. 1,10,000ത്തോളം ജീവനക്കാരാണ് റോയൽ മെയിലിൽ ജോലി ചെയ്യുന്നത്.

ഒരു പതിറ്റാണ്ടുമുന്പ് നടന്ന സ്വകാര്യവത്കരണവും പിന്നീടുണ്ടായ കെടുകാര്യസ്ഥതയുമാണ് സ്ഥാപനം നഷ്‌‌ടത്തിലാകാൻ കാരണമെന്ന് റോയൽ മെയിൽ കമ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡാവെ വാർഡ് പറഞ്ഞു.

യൂറോപ്പിലെമ്പാടും വ്യാപിച്ചുകിടക്കുന്ന നിരവധി ഊർജ കമ്പനികളുടെയും റീട്ടെയ്‌ൽ സ്റ്റോറുകളുടെയും ഫുട്ബോൾ ക്ലബ്ബുകളുടെയും ഉടമയാണ് ഡാനിയൽ ക്രെറ്റിൻസ്കി.

X
Top