
കൊച്ചി: മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ നിർമാണത്തിൽ നിർണായക ചുവടുവെയ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). പുതിയ മെട്രോ പാതയിലേക്കുള്ള ആധുനിക ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനായി 91.6 കോടി രൂപയുടെ കരാർ ആഗോള സാങ്കേതിക വിദ്യ ഭീമന്മാരായ സീമെൻസ് ലിമിറ്റഡിന് കൈമാറി.
മത്സരാധിഷ്ഠിതമായ ഓപ്പൺ ടെൻഡർ നടപടികളിലൂടെയാണ് സീമെൻസിനെ തിരഞ്ഞെടുത്തത്. സാങ്കേതിക, സാമ്പത്തിക മൂല്യനിർണയങ്ങളിൽ മുന്നിലെത്തിയതിനെ തുടർന്നാണ് കമ്പനിക്ക് കരാർ നൽകാൻ കെ.എം.ആർ.എൽ തീരുമാനിച്ചത്.
കെ.എം.ആർ.എൽ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എൻജിനീയർ ജോൺസൺ ടി.സി, സീമെൻസ് പ്രതിനിധികളായ അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവർ കരാറിൽ ഒപ്പുവെച്ചു. കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ജനറൽ കൺസൾട്ടന്റായ സിസ്‌ട്രയുടെ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
യാത്രക്കാർക്കായി ലോകോത്തര സൗകര്യങ്ങൾ
മെട്രോ പാതയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ മെട്രോ പാതയുടെ സുരക്ഷിതവും കാര്യക്ഷമവും . യാത്രക്കാർക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ വിവരഫലകങ്ങൾ, സി.സി.ടി.വി. നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങൾ, ഓഫീസ് ഓട്ടോമേഷൻ ശൃംഖല, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
പദ്ധതി പൂർത്തിയിലേക്ക് ഒരു ചുവടുകൂടി
പ്രധാന സിവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സിസ്റ്റംസ് വിഭാഗത്തിലെ സുപ്രധാന കരാർ കൂടി യാഥാർഥ്യമാകുന്നത്. ടെലികമ്മ്യൂണിക്കേഷൻ കരാർ ഒപ്പുവെച്ചതോടെ പദ്ധതിയുടെ നിർമാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
കൊച്ചിയിലെ പൊതുഗതാഗത സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരുമെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.






