
ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡുകള്‍, മിനിമം ബാലന്‍സ് പാലിക്കാത്തതിനും തിരിച്ചടവ് വൈകുന്നതിനുമുള്ള പിഴ, എന്നിവയുള്‍പ്പടെ റീട്ടെയ്ല്‍ സേവന ചാര്‍ജ്ജുകള്‍ കുറയ്യാന്‍ തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടാവശ്യപ്പെട്ടു. ബാങ്കിംഗ് താങ്ങാവുന്നതാക്കുകയാണ് ലക്ഷ്യം.
കോര്‍പറേറ്റ് വായ്പകളില്‍ നിന്നും നഷ്ടം നേരിട്ടതിനെത്തുടര്‍ന്ന് ബാങ്കുകള്‍ ഇപ്പോള്‍ ചില്ലറ വായ്പകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ഈ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കുകള്‍ നീതിയുക്തമല്ല. പ്രത്യേകിച്ചും ദുര്‍ബല വിഭാഗങ്ങളെ ബാധിക്കുന്നവ.
സേവന ചാര്‍ജ്ജുകള്‍ക്ക് റിസര്‍വ് ബാങ്ക് പരിധിവച്ചിട്ടില്ലെന്നതാണ് പ്രധാന പോരായ്മ. ഉദാഹരണത്തിന് ചെറുകിട ബിസിനസ് വായ്പകള്‍ക്കുള്ള പ്രൊസസിംഗ് ഫീസ് വായ്പ തുകയുടെ 0.5-2.5 ശതമാനം വരെയാണ്.ഭവനവായ്പാ ഫീസ് ചില ബാങ്കുകള്‍ 25,000 രൂപയാക്കുന്നു. ഇത്തരം സേവന ചാര്‍ജ്ജുകള്‍ നിലവില്‍ ബാങ്കുകളുടെ പ്രധാന വരുമാന സ്രോതസ്സാണ്.
2025 ജൂണിലവസാനിച്ച പാദത്തില്‍ ഈയിനത്തില്‍ ബാങ്കുകള്‍ 510.6 ബില്യണ്‍ രൂപ നേടി.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ദ്ധനവ്. മുന്‍പാദത്തെ അപേക്ഷിച്ച് 6 ശതമാനം അധികം. സേവന ചാര്‍ജ്ജുകള്‍ക്ക് ആര്‍ബിഐ കൃത്യമായ പരിധികള്‍ വച്ചിട്ടില്ല.
സേവനചാര്‍ജ്ജുകള്‍ ഈടാക്കുന്നതില്‍ ഉപഭോക്താക്കളും അസ്വസ്ഥരാണ്. ഉപഭോക്തൃപരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സ്ഥിരീകരിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍മാരും സിഇഒമാരും ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ബിഐയുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌ക്കീമിന് കീഴില്‍ പരാതികള്‍ 50 ശതമാനമാണ് വര്‍ദ്ധിച്ചത്.