
മുംബൈ: ബ്രിക്സ് രാജ്യങ്ങളിലെ ഔദ്യോഗിക ഡിജിറ്റൽ കറൻസികള്‍ പരസ്പരം ബന്ധിപ്പിക്കാനുള്ള നിർദേശവുമായി റിസർവ് ബാങ്ക്. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നാണ് ആർബിഐ കരുതുന്നത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ഡോളറിനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും. അടുത്ത ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കണമെന്നും ആർബിഐ കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യയെക്കൂടാതെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് അംഗങ്ങൾ.
ബ്രിക്സ് ഡിജിറ്റൽ കറൻസി നീക്കം യുഎസിനെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്. ബ്രിക്സ് നീക്കം അമേരിക്കൻ വിരുദ്ധമാണെന്നാണ് ട്രംപിന്‍റെ വാദം. സ്വന്തം കറൻസിയുമായി ബ്രിക്സ് മുന്നോട്ട് നീങ്ങിയാൽ അധിക തീരുവ ചുമത്തുമെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ബ്രിക്സ് കറൻസിയെന്ന ആശയം ഇന്ത്യയുടെ മുന്നിലില്ലെന്നാണ് ഇതുവരെയും കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. പുതിയ റിപ്പോർട്ടുകളോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ മിക്ക രാജ്യങ്ങളുമായും അമേരിക്കൻ ഡോളറിലാണ് ഇന്ത്യ വിദേശ വ്യാപാരം ചെയ്യുന്നത്. ചില രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിലും ഇടപാടുകൾ നടത്തുന്നുണ്ട്. ബ്രിക്സ് ഡിജിറ്റല്‍ കറൻസിയിലേക്ക് ഇടപാടുകൾ മാറിയാൽ വിദേശ വ്യാപാര രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.






