
മുംബൈ: ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടക്കുന്ന ആർബിഐ എംപിസി യോഗം ഇത്തവണ ഇന്ന് മുതൽ ഡിസംബർ 5 വരെ നടക്കും. ഡിസംബർ 5നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകൾ കഴിഞ്ഞ 2 മാസമായി സർക്കാർ നിശ്ചയിച്ച പരിധിയായ 2 ശതമാനത്തിൽ താഴെയായി തുടരുന്നു. ഈ കാരണത്താൽ റിപ്പോ നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിക്കുന്നു.
നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, ശക്തമായ ജിഡിപി വളർച്ച കണക്കിലെടുത്ത് നിലവിലെ നിരക്ക് നിലനിർത്താനാണ് സാധ്യതയെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ആർബിഐ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്ക്കുമെന്നാണ് പറയുന്നത്. തുടർച്ചയായ മാസങ്ങളിൽ പണപ്പെരുപ്പം കുറഞ്ഞതാണ് ഈ പ്രതീക്ഷക്ക് കാരണം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, വളർച്ചയിലെ അപകടസാധ്യതകളും, 2027 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം വരെ പണപ്പെരുപ്പം 4% ൽ താഴെ തുടരുമെന്ന പ്രവചനവും പരിഗണിച്ചാൽ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇപ്പോഴും ശക്തമാണ്.
പലരും ഇത്തവണ നിരക്ക് കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും, നിലവിലെ റിപ്പോ നിരക്കായ 5.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ സാധ്യതയുണ്ടെന്ന് മറ്റു ചില സാമ്പത്തിക സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ ശക്തമായ ജിഡിപി വളർച്ചയും താരതമ്യേന കുറഞ്ഞ പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ, നിഷ്പക്ഷ നിലപാട് നിലനിർത്തിക്കൊണ്ടായിരിക്കും ആർബിഐ തീരുമാനമെടുക്കുന്നത്.
ഫെബ്രുവരി മുതൽ 2025ൽ ഇതുവരെ 5 എംപിസി യോഗം നടന്നു. ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിലായി പലിശ നിരക്ക് മൊത്തം 100 ബേസിസ് പോയിന്റ് കുറച്ച് 6.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് താഴ്ത്തി. ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ യോഗങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത്തവണ എന്തായിരിക്കും സംഭവിക്കുക? കാത്തിരിക്കാം.






