
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം. പത്ര പ്രവർത്തകരുടെ പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
ക്ഷേമപെൻഷന് 14,500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി എത്തിച്ചിരിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്.
സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും നീക്കിവെച്ചു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു.
അതിനിടെ ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 200 കോടിയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. വായോധികർക്ക് ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.






