
പ്രമുഖ ഫിൻടെക് കമ്പനിയായ പേടിഎം 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 545 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ട സ്ഥാനത്ത്, ഇത്തവണ 183 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിലുണ്ടായ വർധനവും മർച്ചന്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ, വ്യക്തിഗത-ബിസിനസ് വായ്പകൾ തുടങ്ങിയ സാമ്പത്തിക സേവനങ്ങളുടെ വളർച്ചയുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
കമ്പനിയുടെ പ്രവർത്തന വരുമാനത്തിലും ഈ പാദത്തിൽ ശ്രദ്ധേയമായ മുന്നേറ്റം പ്രകടമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 18 ശതമാനം വർധിച്ച് 2,264 കോടി രൂപയിലെത്തി. ഇതോടെ കമ്പനിയുടെ ഓഹരികൾ വിപണിയിൽ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറി.
മുഴുവൻ വർഷത്തെ പ്രവർത്തന വരുമാനം പരിശോധിച്ചാൽ, 2025 സാമ്പത്തിക വർഷത്തിൽ 8,437 കോടി രൂപയായി ഇത് ഉയർന്നിട്ടുണ്ട്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്.
സാമ്പത്തികമായി ലാഭത്തിലേക്ക് കുതിക്കുമ്പോഴും റെഗുലേറ്ററി തലത്തിൽ പേടിഎം കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. മാനേജ്‌മെന്റ് വീഴ്ചകളും നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ഇതോടെ ബാങ്കിംഗ് ബിസിനസ്സ് തുടരാനാകാത്ത സാഹചര്യം കമ്പനിക്കുണ്ടായെങ്കിലും, ആർബിഐ നടപടിക്കെതിരെ നിയമപരമായ നീക്കങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.






