
തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് ഗുണനിലവാരം കുറഞ്ഞ നെല്ല് ഒരാഴ്ചയ്ക്കകം കൃഷിവകുപ്പ് നേരിട്ട് സംഭരിക്കും. ഇതിനായി മൂന്നുകോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.
കൃഷി, സപ്ലൈകോ ഉദ്യോഗസ്ഥർ നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നിശ്ചയിക്കും. തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാൻ ആലപ്പുഴ പ്രിൻസിപ്പല്‍ കൃഷിഓഫീസറെ ചുമതലപ്പെടുത്തി. നിശ്ചിത നിലവാരമുള്ളത് നിലവിലുള്ള പ്രക്രിയവഴി സംഭരിക്കും.
വിപണനസാധ്യത ഇല്ലാത്ത നെല്ല് മറ്റു ഉത്പന്നങ്ങള്‍ നിർമിക്കുന്നതിന് യോഗ്യമെങ്കില്‍ ലേലം ചെയ്യും.
ഗുണനിലവാരമില്ലെന്ന് ആരോപിച്ച് സപ്ലൈകോയുമായി കരാറിലുള്ള മില്ലുകള്‍ നേരത്തേ സംഭരണത്തില്‍നിന്ന് പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതര പ്രദേശങ്ങളില്‍ നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുന്നതിന് ബാങ്കുകളുടെ കണ്‍സോർഷ്യവുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരപദ്ധതി പണം വകമാറ്റിയിട്ടില്ല
കേരപദ്ധതിക്കായുള്ള ലോകബാങ്ക് സഹായം വകമാറ്റിയിട്ടില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല പരിശോധനകളിലുള്ള കാലതാമസമാണ് ഉണ്ടായിട്ടുള്ളത്.
അനുവദിച്ച തുകയില്‍ 49 കോടി കഴിഞ്ഞദിവസം കൃഷിവകുപ്പിന് കൈമാറിയിട്ടുണ്ട്. ബാക്കി 90 കോടിയാണ് ലഭിക്കാനുള്ളത്. ധനവകുപ്പ് പരിശോധന പൂർത്തിയായിവരുകയാണ്. ലോകബാങ്ക് സഹായം വകമാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.