
കൊച്ചി: അവസാനതീയതിയായ ജൂലായ് 31 പ്രകാരം കഴിഞ്ഞവർഷത്തേക്കായി 5.83 കോടി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. 2020-21ലും ഇത്രതന്നെ റിട്ടേണുകൾ സമർപ്പിക്കപ്പെട്ടിരുന്നു. അക്കൗണ്ട് ഓഡിറ്റിംഗ് ആവശ്യമില്ലാത്ത, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും വ്യക്തികൾക്കുമാണ് ജൂലായ് 31വരെ പിഴകൂടാതെ റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചത്. അവസാനദിവസം 72 ലക്ഷം റിട്ടേണുകൾ സമർപ്പിക്കപ്പെട്ടു.
അഞ്ചുലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി 5,000 രൂപ പിഴയോടെ (ലേറ്റ് ഫീ) ഡിസംബർ 31വരെ റിട്ടേൺ സമർപ്പിക്കാം. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവർക്ക് പിഴ 1,000 രൂപ. ഇനിയും നികുതി കുടിശികയുള്ളവർ പ്രതിമാസം ഒരു ശതമാനം അധികപലിശയും അടയ്ക്കണം. ആദായനികുതി ബാധകമല്ലാത്തവർക്ക് ലേറ്റ് ഫീ ഇല്ല.
കൊവിഡ്, സാമ്പത്തിക പ്രതിസന്ധി എന്നിവ പരിഗണിച്ച് കഴിഞ്ഞവർഷങ്ങളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ കേന്ദ്രം നിരവധിതവണ തീയതി നീട്ടിനൽകിയിരുന്നു.