പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

സംസ്ഥാനത്ത് നഴ്സുമാരുടെ പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധമെങ്കിലും വാർഡ് ഡ്യൂട്ടികളിൽനിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13-ഓളം ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ടുവെക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പത്തോളം സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്സുമാരെ മാനേജ്മെന്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി ഉയർന്നു. പുതുതായി ജോലിയിൽ പ്രവേശിച്ച 25 ഓളം നഴ്സുമാരെ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

സമരം ചെയ്യുന്ന നഴ്സുമാരോട് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് മുൻപായി ഹോസ്റ്റൽ ഒഴിയണമെന്ന് ബേബി മെമ്മോറിയൽ മാനേജ്മെന്റ് നോട്ടീസ് നൽകി. മെസ് സൗകര്യം നിർത്തലാക്കുമെന്നും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായി നഴ്സുമാർ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് നഴ്സുമാർ കളക്ടറേറ്റിന് മുന്നിലും ആശുപത്രിക്ക് മുന്നിലും ധർണ സംഘടിപ്പിച്ചു.

എറണാകുളം ജില്ലയിലും നഴ്സുമാരുടെ പണിമുടക്ക് ചികിത്സാ സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ ആശുപത്രികളായ ലേക്ഷോർ ഹോസ്പിറ്റൽ, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിൽ സമരം കാരണം രോഗികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

അതേസമയം, തൃശ്ശൂർ ജില്ലയിൽ അഞ്ച് ആശുപത്രി മാനേജ്മെന്റുകളുമായി (സൺ, അമല, മദർ, ദയ, വെസ്റ്റ് ഫോർട്ട്) യുഎൻഎ ധാരണയിലെത്തി. ഈ ധാരണ പ്രകാരം 300 കിടക്കകളിൽ താഴെയുള്ള ആശുപത്രികളിൽ 8,000 രൂപയുടെയും വലിയ ആശുപത്രികളിൽ 12,000 രൂപയുടെയും ശമ്പള വർധനവ് നഴ്സുമാർക്ക് ലഭിക്കും. എങ്കിലും ജില്ലയിലെ മറ്റ് ആശുപത്രികളിൽ സമരം തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിൽ മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിവിധ മാനേജ്മെന്റുകൾ അംഗീകരിച്ചതിനെ തുടർന്ന് സമരം നേരത്തെ തന്നെ പിൻവലിച്ചിരുന്നു. എന്നാൽ, ആലപ്പുഴ ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷന് (എൻഎച്ച്എം) കീഴിലുള്ള നഴ്സുമാർ ശമ്പള വിവേചനത്തിനെതിരെ പ്രതിഷേധത്തിലാണ്.

സ്വകാര്യ മേഖലയിൽ ശമ്പളം വർധിപ്പിച്ചപ്പോഴും എൻഎച്ച്എം നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,500 രൂപയായി തുടരുന്നതാണ് ഇവിടെ പ്രതിഷേധത്തിനിടയാക്കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ‘തുല്യ ജോലിക്ക് തുല്യ വേതനം’ നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇവർ.

ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നത് വരെ സംസ്ഥാനവ്യാപകമായി സമരം തുടരാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ തീരുമാനം.

X
Top