
ബാങ്കുകളുടെ സേവനങ്ങളെക്കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ? ഉണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള ആർബിഐയുടെ ഏകീകൃത പരാതി പരിഹാര സംവിധാനം ഇപ്പോൾ നിലവിലുണ്ട്.
ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ
ആർബിഐ നിയന്ത്രിത സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരാതി പരിഹാര ഏകജാലക സംവിധാനമാണ് റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം. ബാങ്കുകൾ, ബാങ്കിങ് ഇതര സ്ഥാപനങ്ങൾ ( എൻ ബി എഫ് സി ), ഡിജിറ്റൽ പേയ്മെന്റ് എന്നിവയ്ക്കുണ്ടായിരുന്ന മൂന്നു വ്യത്യസ്ത ഓംബുഡ്സ്മാൻ പദ്ധതികൾ ലയിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് ഓബുഡ്സ്മാൻ നിലവിൽ വന്നത്.
സഹകരണ അർബൻ ബാങ്കുകളും
ഇന്ററ്റേഡ് ഓംബുഡ്സ്മാന്റെ പരിധിയിൽ നോൺ-ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഇത്തരം ബാങ്കുകൾക്കെതിരെയുള്ള പരാതികളും ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പരിഗണിക്കും.
പരാതി എപ്പോൾ?
ബന്ധപ്പെട്ട ബാങ്കിൽ പരാതി നൽകി 30 ദിവസത്തിനകം നടപടി ഇല്ലാതെ വരികയോ പരാതി നിരസിക്കുകയോ ചെയ്താൽ ഓംബുഡ്സ്മാനെ സമീപിക്കാം. ഈ സേവനം തികച്ചും സൗജന്യമാണ്. പരാധിക്ക് വിധേയമായ സ്ഥാപനം 15 ദിവസത്തിനകം ഓംബുഡ്സ്മാന് മറുപടി നൽകിയിരിക്കണം.
20 ലക്ഷം വരെ നഷ്ടപരിഹാരം
അക്കൗണ്ട് ഉടമയ്ക്കുള്ള ധനനഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും. ഇതിനു പുറമെ സമയ നഷ്ടം, മാനസിക ക്ലേശം തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ വരെ വിധിക്കാം.
എങ്ങനെ പരാതിപ്പെടാം?
പരാതിയുടെ മാതൃകയും പരിധിയിൽ വരുന്ന ബാങ്കുകളും cms.rbi.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഏതു ഭാഷയിലും പരാതി നൽകാം. പരാതിക്കുള്ള രശീതിയും തൽസ്ഥിതിയും കംപ്ലെയ്ൻറ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (സി.എം.എസ്) നിന്ന് ലഭിക്കും.
സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെയുള്ള പത്തു ഭാഷകളിൽ ബന്ധപ്പെടാം. ടോൾ ഫീ നമ്പർ: 14448 (പകൽ 9.45 മുതൽ 5.15 വരെ)






