
കോഴിക്കോട്: ഇന്ത്യയിലെ വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം വായ്പയുടെ 26 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്ന് നീതി ആയോഗ് പുറത്തിറക്കിയ ‘ഫ്രം ബോറോവേഴ്സ് ടു ബില്‍ഡേഴ്സ്: വിമണ്‍ ആന്‍ഡ് ഇന്ത്യാസ് ഇവോള്‍വിംഗ് ക്രെഡിറ്റ് മാര്‍ക്കറ്റ്’ എന്ന റിപ്പോര്‍ട്ടിന്‍റെ രണ്ടാം പതിപ്പ് വ്യക്തമാക്കുന്നു.
76 ലക്ഷം കോടി രൂപയുടെ വായ്പാ പോര്‍ട്ട്ഫോളിയോ ആണ് നിലവില്‍ വനിതാ ഉപയോക്താക്കള്‍ക്കുള്ളത്. 2017നെ അപേക്ഷിച്ച് സ്ത്രീകളുടെ ക്രെഡിറ്റ് എക്‌സ്‌പോഷറില്‍ 4.8 മടങ്ങ് വര്‍ധനയുണ്ടായി.
വിമണ്‍ ഓൺട്രപ്രണര്‍ഷിപ് പ്ലാറ്റ്ഫോം, ട്രാന്‍സ് യൂണിയന്‍ സിബില്‍, മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് എന്നിവയുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വ്യക്തിഗത വായ്പകള്‍ക്കും സ്വര്‍ണപ്പണയത്തിനുമൊപ്പം ഭവനവായ്പകളിലും സ്ത്രീകള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ആസ്തികള്‍ സ്വന്തമാക്കുന്നതിലെ മാറ്റം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സങ്കീര്‍ണമായ വായ്പാ വിപണിയില്‍ സ്ത്രീകള്‍ വെറും വായ്പക്കാര്‍ എന്നതിലുപരി സാമ്പത്തിക നിര്‍മാതാക്കളായി മാറുന്നതിന്‍റെ സൂചനയാണിതെന്നാണ് നിതി ആയോഗിന്‍റെ വിലയിരുത്തല്‍.
റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍
വായ്പാ വളര്‍ച്ച: 2017 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. വായ്പാ ലഭ്യത 19 ശതമാനത്തില്‍നിന്ന് 36 ശതമാനമായി ഉയര്‍ന്നു.
ബിസിനസ് വായ്പകള്‍: വനിതാ സംരംഭകരുടെ ബിസിനസ് വായ്പകളില്‍ 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇത് മൊത്തത്തിലുള്ള വാണിജ്യ വായ്പാ വളര്‍ച്ചയേക്കാള്‍ (17 ശതമാനം) കൂടുതലാണ്.
മാറുന്ന പ്രവണത: ലഘു സമ്പാദ്യ പദ്ധതികളില്‍നിന്നു മാറി വ്യക്തിഗത വായ്പകളിലേക്കും ബിസിനസ് വായ്പകളിലേക്കും സ്ത്രീകള്‍ കടന്നുവരുന്നു. 19 ശതമാനം മൈക്രോഫിനാന്‍സ് ഉപഭോക്താക്കളും ഇപ്പോള്‍ റീട്ടെയില്‍/ബിസിനസ് വായ്പകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രാദേശിക വളര്‍ച്ച: ദക്ഷിണേന്ത്യന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ വായ്പാ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്.
ഡിജിറ്റല്‍ സ്വാധീനം: ഡിജിറ്റല്‍ പേയ്‌മെന്‍റുകളും ആധുനിക ബാങ്കിംഗ് സംവിധാനങ്ങളും സ്ത്രീകളെ അനൗദ്യോഗിക വായ്പകളില്‍ നിന്ന് ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് മാറാന്‍ സഹായിക്കുന്നു.






