ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്

ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കരുത്ത് വിളിച്ചോതി ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.3 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ലോകബാങ്ക് ഉയര്‍ത്തി.

ഏപ്രിലിലെ ‘സൗത്ത് ഏഷ്യന്‍ ഇക്കണോമിക് അപ്ഡേറ്റിലാണ്’ ഈ സൂചനയുള്ളത്. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതി മേഖലയിലെ പ്രതിരോധശേഷിയുമാണ് ഇന്ത്യയുടെ ഈ മുന്നേറ്റത്തിന് പ്രധാന കരുത്തായത്.

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ വര്‍ഷത്തെ 7.1 ശതമാനത്തില്‍ നിന്നാണ് ഈ വലിയ കുതിച്ചുചാട്ടം. പണപ്പെരുപ്പം കുറഞ്ഞതും ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതും രാജ്യത്തെ സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

സാധാരണക്കാരുടെ വാങ്ങല്‍ ശേഷിയിലുണ്ടായ ഈ വര്‍ദ്ധനവ് ഇന്ത്യന്‍ വിപണിക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. വരും വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവുണ്ടാകാമെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു.

അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ആഗോള ഊര്‍ജ്ജ വിലയിലുണ്ടാകുന്ന വര്‍ദ്ധനവും ഇന്ത്യയ്ക്കും വെല്ലുവിളിയായേക്കാം. 2027 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി ചുരുങ്ങാന്‍ ഇത് കാരണമായേക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

പാചകവാതകത്തിനും വളത്തിനും സബ്സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിക്കുന്നത് മറ്റ് മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപത്തെ ബാധിച്ചേക്കാം. എങ്കിലും ജിഎസ്ടി ഇളവുകള്‍ തുടരുന്നത് ഉപഭോക്തൃ വിപണിക്ക് ഗുണകരമാകും.

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുരക്ഷിതമായ പാതയിലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

X
Top