
കൊച്ചി: രാജ്യത്തെ വിശ്വസനീയമായ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ സുരക്ഷിതവും തിരികെ പണമാക്കി മാറ്റാവുന്നതുമായ എന്‍സിഡികളുടെ ഇരുപതാമത് ഇഷ്യു പൂര്‍ണമായി അപേക്ഷിക്കപ്പെടുകയും അവസാന ദിനത്തില്‍ ആകെ ഇഷ്യുവിന്‍റെ 2.04 മടങ്ങ് അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു.
200 കോടി രൂപയുടെ അടിസ്ഥാന മൂല്യവും അധികമായി ലഭിക്കുന്ന 100 കോടി രൂപ വരെ കൈവശം വെക്കാനുള്ള ഗ്രീന്‍ ഷൂ ഓപ്ഷനുമുള്ള ഈ എന്‍സിഡികളുടെ വിതരണം 2025 ആഗസ്റ്റ് 18-നാണ് ആരംഭിച്ചത്.
ഈ എന്‍സിഡിക്ക് 9.00 ശതമാനം മുതല്‍ 10.50 ശതമാനം വരെയുള്ള ആകര്‍ഷകമായ കൂപ്പണ്‍ നിരക്കുകളും 18, 24, 36, 60 മാസ കാലാവധികളുമാണുള്ളത്. 60 മാസ കാലാവധിക്കുള്ള വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ നല്‍കുന്ന (സീരീസ് അഞ്ച്) നിക്ഷേപത്തിനാണ് 10.50 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന കൂപ്പണ്‍ നിരക്ക്.
സാമ്പത്തിക ബാധ്യതകള്‍ സമയാസമയങ്ങളില്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട ഉയര്‍ന്ന സുരക്ഷയും കുറഞ്ഞ വായ്പാ നഷ്ട സാധ്യതയും സൂചിപ്പിക്കുന്ന വിധത്തില്‍ ഐസിആർഎയുടെ എ (സ്റ്റേബിള്‍) റേറ്റിങാണ് ഈ ഇഷ്യുവിനുള്ളത്.
തുടര്‍ വായ്പകള്‍ക്കും കടമെടുപ്പുകള്‍ തിരിച്ചടക്കുന്നതിനും നേരത്തെ തിരിച്ചടക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഇഷ്യു വഴി സമാഹരിച്ച തുക വിനിയോഗിക്കുക.
മുത്തൂറ്റ് മിനിയുടെ മികച്ച പ്രകടനത്തിലും വളര്‍ച്ചയിലും നിക്ഷേപകര്‍ക്കുള്ള ശക്തമായ വിശ്വാസമാണ് എന്‍സിഡി ഇഷ്യു ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ ദൃശ്യമാകുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും മികച്ച സേവനം പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധരായി തുടരുമെന്നും ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാനാവുന്ന വിശ്വസനീയ സാമ്പത്തിക സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ മികച്ച ബിസിനസ് മാതൃകയിലും അച്ചടക്കത്തോടു കൂടിയ വളര്‍ച്ചയിലും നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസമാണ് എന്‍സിഡി ഇഷ്യുവിനോടുള്ള ശക്തമായ പ്രതികരണമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി പറഞ്ഞു.