
കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ്. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് ഈ നിർണായക നാഴികക്കല്ല് ഭേദിച്ചു.
ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്ത മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്.
എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്തു.
വിപണിമൂല്യം 1,00,807.58 കോടി രൂപ. റിസർവ് ബാങ്ക് കഴിഞ്ഞവാരം സ്വർണപ്പണയ വായ്പാ മാനദണ്ഡങ്ങൾ ഇടപാടുകാർക്ക് പ്രയോജനപ്പെടുംവിധം ആകർഷകമാക്കിയതാണ് കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന് കരുത്തായത്.
കേരളം ആസ്ഥാനമായ എൻബിഎഫ്സിയും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും 1.67% ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്.
വിപണിമൂല്യത്തിൽ മറ്റ് കേരള കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ് മുത്തൂറ്റ് ഫിനാൻസ്. ഫാക്ട്, കൊച്ചിൻ ഷിപ്പ്‍യാർഡ്, കല്യാൺ ജ്വല്ലേഴ്സ്, ഫെഡറൽ ബാങ്ക് തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത്.