
മുംബൈ: കോടികൾ മറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വമ്പൻ ഏറ്റെടുക്കൽ കൂടി. രാജസ്ഥാൻ റോയൽസിനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാർ ഒപ്പിട്ടെന്ന് സ്റ്റീൽ വ്യവസായി ലക്ഷ്മി.എൻ.മിത്തൽ. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 കോടി രൂപ) ഏറ്റെടുക്കൽ. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയിൽ നിന്നാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തത്.
ഇതോടെ രാജസ്ഥാൻ റോയൽസിൽ മിത്തൽ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാർ പുനാവാലയ്ക്ക് 18 ശതമാനം ഓഹരിയുമാകും ഉണ്ടാവുക. ബാക്കി മനോജ് ബാദലെയ്ക്കും മറ്റ് നിക്ഷേപകർക്കുമായി മാറ്റിവെക്കും.
ടീമിന്റെ ഡയറക്ടർ ബോർഡിൽ ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബാദലെ എന്നിവരെ ഉൾപ്പെടുത്തും. ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്ക് പുറമെ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിക്കുന്ന പാൽ റോയൽസും കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസും ഏറ്റെടുക്കലിന്റെ ഭാഗമാണ്. ബിസിസിഐ അടക്കമുള്ള ഏജൻസികളുടെ അനുമതി വാങ്ങിയ ശേഷം നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകും.
ഐപിഎല്ലിൽ ഈ സീസണിലെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) ആദിത്യ ബിർല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം അടുത്തിടെ ഏറ്റെടുത്തിരുന്നു. ആർസിബിയെ വാങ്ങാൻ അദാർ പുനാവാലയും രംഗത്തുണ്ടായിരുന്നെങ്കിലും കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങളിലേക്ക് കടന്നത്.
ഐപിഎൽ ടീമുകളിൽ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കുള്ള ബിസിനസ് താൽപര്യത്തിന്റെ സൂചനയാണ് രാജസ്ഥാൻ റോയൽസിന്റെ ഏറ്റെടുക്കലെന്ന് വിദഗ്ധർ പറയുന്നു.
ഇപ്പോഴത്തെ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെ നാലാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്.






