പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമ

കൊല്ലം: ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതി പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കാനായെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം​ഗിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് ജീവിത മാര്‍ഗവും സ്ഥിര വരുമാനവും ഒരുക്കുന്നതില്‍ വര്‍ഗീസ് കുര്യന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ ഫ്ളഡിന്‍റെ രണ്ടാം ഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ക്ഷീര വ്യവസായ പ്രസ്ഥാനം ആരംഭിച്ചത്.

പാലിന് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുന്ന മില്‍മ 45 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ക്ഷീര മേഖല ഇന്ന് എത്തിനില്‍ക്കുന്ന വളര്‍ച്ചയുടെ പിന്നില്‍ വര്‍ഗീസ് കുര്യന്‍റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനമാണുള്ളതെന്ന് അധ്യക്ഷത വഹിച്ച മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിന്‍റെ സഹകരണ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ആധുനിക ഇന്ത്യയുടെ നായകനാണ് ഡോ. വര്‍ഗീസ് കുര്യന്‍ എന്ന് പ്രൊഫ. വി കെ രാമചന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്‍റെ സഹകരണ ക്ഷീര മേഖലയെ പരിവര്‍ത്തനം ചെയ്തതിന് ഡോ. വര്‍ഗീസ് കുര്യന് ഭാരതരത്നം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാരംഭ മൂലധനമോ ഭൂമിയോ ഇല്ലാത്ത ആളുകളെ പോലും ക്ഷീര മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തരാക്കുന്ന സഹകരണ വായ്പാ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു വര്‍ഗീസ് കുര്യന്‍റെ ദര്‍ശനം എന്ന് പ്രൊഫ. വികെ രാമചന്ദ്രന്‍ പറഞ്ഞു. സ്വകാര്യ, കോര്‍പ്പറേറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന് സഹകരണ മേഖലയ്ക്ക് നൂതന സാങ്കേതികവിദ്യയോടൊപ്പം പ്രൊഫഷണല്‍ മാനേജ്മെന്‍റിനും വര്‍ഗീസ് കുര്യന്‍ മുന്‍ഗണന നല്‍കി.

സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലും ക്ഷീര മേഖലയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും, ഉത്പാദിപ്പിക്കുന്ന വരുമാനത്തില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട നിയന്ത്രണം നേടാന്‍ പ്രാപ്തരാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്നതും മൂല്യവര്‍ധിതവുമായ ഉത്പന്നങ്ങളിലൂടെ വിപണന ശൃംഖല മെച്ചപ്പെടുത്താന്‍ മില്‍മയ്ക്ക് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മില്‍മയും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന ആനൂകൂല്യങ്ങളിലൂടെയാണ് സംസ്ഥാനത്ത് പാല്‍ സംഭരണം വര്‍ധിപ്പിക്കാനായതെന്ന് സ്വാഗതം ആശംസിച്ച മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് പറഞ്ഞു. ക്ഷീരകര്‍ഷകരെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടാണ് മില്‍മ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷീര മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഓരോ പ്രദേശത്തിനും കാര്‍ഷിക ലഭ്യതയ്ക്കും അനുസൃതമായി ആസൂത്രണം ചെയ്യണമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സിഎന്‍ വത്സലന്‍ പിള്ള പറഞ്ഞു. അതിലൂടെ ക്ഷീര മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാൻ ആകുമെന്നും ചെറുകിട ഫാമുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ഫെഡറേഷന്‍ ബോര്‍ഡ് അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, മില്‍മ മലബാര്‍ മേഖല യൂണിയന്‍ എംഡി കെ സി ജെയിംസ്, എറണാകുളം മേഖല യൂണിയന്‍ എംഡി വില്‍സന്‍ ജെ പുറവക്കാട്ട്, തിരുവനന്തപുരം മേഖല യൂണിയന്‍ എംഡി രാരാരാജ് എന്നിവര്‍ സംബന്ധിച്ചു. ടിആര്‍സിഎംപിയു ഭരണ സമിതി അംഗം കെആര്‍ മോഹനന്‍ പിള്ള ചടങ്ങിന് നന്ദി പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രാഥമിക ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്ഷീര കര്‍ഷകരും പരിപാടിയില്‍ സംബന്ധിച്ചു.

X
Top