
തിരുവനന്തപുരം: മില്‍മ പാല്‍ വില വർധന തത്കാലത്തേക്ക് ഇല്ല. ചൊവ്വാഴ്ച നടന്ന മില്‍മ ബോർഡ് ഓഫ് ഡയറക്ടേഴ് മീറ്റിങ്ങിലായിരുന്നു തീരുമാനം. പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു.
സംസ്ഥാനത്ത് പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ മില്‍മയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകളോട് സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
പാല്‍ വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങള്‍ സമിതി പഠിച്ച് തീരുമാനമെടുക്കും.
സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. കാലിത്തീറ്റ സബ്സിഡി മൂന്ന് മേഖലാ യൂണിയൻ്റെ സാമ്ബത്തിക സ്ഥിതി അനുസരിച്ച് വിതരണം ചെയ്യും.
അവസാനമായി കൂട്ടിയത് 2022-ല്‍
നിലവില്‍ 52 രൂപയ്ക്കാണ് ഒരു ലിറ്റർവില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കർഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാല്‍വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.
ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റർ പാലാണ് മില്‍മ കേരളത്തില്‍നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റർ വില്‍ക്കുന്നുണ്ട്. അധികമായി വേണ്ട പാല്‍ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയില്‍നിന്നാണ് വാങ്ങുന്നത്.
കാലിത്തീറ്റ വിലയിലുള്‍പ്പെടെ പശുവളർത്തലില്‍ വൻതോതില്‍ ചെലവ് കൂടിയതിനാല്‍ വിലകൂട്ടണമെന്നായിരുന്നു കർഷകരുടെ ആവശ്യം.