ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

പുതിയ ചക്രവാളങ്ങൾ തേടി

മലയാളിയെ ഇന്നുകാണുന്ന മലയാളിയാക്കിയതിൽ കുടിയേറ്റത്തിന് നിർണായക പങ്കുണ്ട്. സാമ്പത്തിക മുന്നേറ്റം സാധ്യമാക്കുന്നതിനൊപ്പം  അവന്റെ അഭിരുചികളും ലോകവീക്ഷണവും രൂപപ്പെടുത്തുന്നതിലും കുടിയേറ്റം വലിയ പങ്ക് വഹിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, സ്വാതന്ത്ര്യലബ്ധിക്ക് മുൻപു തന്നെ, മലയാളിയുടെ കുടിയേറ്റ ചരിത്രം ആരംഭിച്ചിരുന്നു. മദ്രാസിലും ബോംബെയിലും അഹമ്മദാബാദിലും ഉയര്‍ന്നുവന്ന ഫാക്ടറികളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും ജോലി തേടിയുള്ള യാത്രകളായിരുന്നു ആദ്യം. ബ്രിട്ടീഷ് കോളനികളായിരുന്ന ബര്‍മ്മയിലേക്കും (മ്യാന്‍മര്‍) സിലോണിലേക്കും (ശ്രീലങ്ക) മലേഷ്യയിലേക്കും (മലയ) പിന്നീട് പേർഷ്യയിലേക്കും (ഇറാൻ) ഉള്ള രാജ്യാന്തര കുടിയേറ്റങ്ങളായി അടുത്ത ഘട്ടം.

1970-കളിൽ മിഡിൽ ഈസ്റ്റിൽ വൻതോതിലുള്ള എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ, ഗൾഫ് മലയാളി കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായി മാറി. ഗൾഫിലെത്തിയ ആദ്യകാല മലയാളിലേറെയും നിര്‍മ്മാണ രംഗത്തെ തൊഴിലാളികളായിരുന്നു. ഇതിനു പിന്നാലെ ഗാര്‍ഹിക തൊഴിലാളികളും ധാരാളമായെത്തി. നഴ്‌സുമാർ, സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലായി ഒട്ടേറെ മലയാളികൾ തുടര്‍ന്ന് ഗൾഫിലേക്ക് കുടിയേറി. ഗൾഫിലും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും ചുവടുറപ്പിച്ച മലയാളി അധ്യാപകരായിരുന്നു മറ്റൊരു പ്രധാന വിഭാഗം. ബിസിനസിലും  ഇതിന് പുറമെ ഒട്ടനവധി മലയാളി വ്യാപാരികളും സംരംഭകരും ഇന്ന് ഗൾഫ് മേഖലയിൽ മാത്രമല്ല വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും സജീവമാണ്.

പാശ്ചാത്യ ലോകത്തേക്കുള്ള മലയാളി കുടിയേറ്റത്തിന് അടിസ്ഥാനമിട്ടത് നഴ്സിംഗ് ആയിരുന്നു. യുഎസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും മലയാളി നഴ്‌സുമാർ വലിയ സാന്നിധ്യമായി മാറി. ക്രമേണ, ഗവേഷകരും ഐടി എൻജിനീയർമാരും, ഡോക്ടർമാരും ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ മലയാളി പ്രൊഫഷനലുകളുടെ സാന്നിധ്യം പാശ്ചാത്യലോകത്ത് ശക്തമായി. എണ്ണത്തിൽ കുറവെങ്കിലും മലയാളി സംരംഭകരും യുഎസിൽ ഉൾപ്പെടെ സാന്നിധ്യമറിയിച്ചു. സമീപകാലത്ത് വിദേശ വിദ്യാഭ്യാസത്തിനായി വിവിധ രാജ്യങ്ങളിലേക്ക് കടന്നു ചെന്ന വിദ്യാർത്ഥികളാണ് മലയാളി കുടിയേറ്റത്തിന്റെ പുതിയ മുഖങ്ങളാകുന്നത്. ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ വ്യക്തിപരമായ വളർച്ചയ്ക്കുള്ള ഉപാധി എന്നതിനപ്പുറം കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന, ലിബറൽ ചിന്താഗതിയുള്ള ഒരു സമൂഹത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയായിക്കൂടി പുതിയ തലമുറ കുടിയേറ്റത്തെ കാണുന്നു.

കുടിയേറ്റത്തിലൂടെ ലോകം മുഴുവനും തങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഉറപ്പിച്ച മലയാളി സമൂഹം വിവിധ ലോകരാജ്യങ്ങളിലെ നയരൂപീകരണത്തിലും ഭരണ നേതൃത്വത്തിലും വരെ ശ്രദ്ധേയ ഇടപെടലുകൾ നടത്താൻ കഴിയുന്ന വിധത്തിൽ വളർന്നിരിക്കുന്നു. ‘ആധുനിക മലേഷ്യയുടെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദും സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന ദേവൻ നായരും മുതൽ യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യൻ വംശജ പ്രമീള ജയപാലും പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപിനോട് മത്സരിച്ച വിവേക് രാമസ്വാമിയും വരെയുള്ളവരുടെ മലയാളി വേരുകൾ ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

കുടിയേറ്റം മലയാളികൾക്ക് വലിയൊരു സാമ്പത്തിക വിമോചന ശക്തി കൂടിയായിരുന്നു. കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക പരിതസ്ഥിതി ഏറെ ദുർബലമാകുമായിരുന്നു എന്നതിൽ സംശയമില്ല. കേരളത്തിലെ പ്രാദേശിക ബിസിനസുകൾ വളർത്തുന്നതിലും കുടിയേറ്റക്കാരുടെ സമ്പാദ്യം വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം പ്രവാസികൾ കേരളത്തിലേക്കയച്ചത് 2.16 ലക്ഷം കോടി രൂപയിലധികമാണ്. സംസ്ഥാനത്തെ ബാങ്കുകളുടെ വളർച്ചയിലും സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിലും വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ പങ്ക് വലുതാണെന്ന് സാരം.

X
Top