
ഡൽഹി: 2022 ഏപ്രിൽ-ജൂൺ പാദത്തിൽ അറ്റാദായത്തിൽ 9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി സർക്കാർ നടത്തുന്ന സിറ്റി ഗ്യാസ് യൂട്ടിലിറ്റിയായ മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ). ജൂൺ പാദത്തിൽ 185 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ജൂൺ പാദത്തിൽ ഇത് 204 കോടി രൂപയായിരുന്നു.
അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജൂൺ പാദത്തിലെ 667 കോടി രൂപയിൽ നിന്ന് ഇരട്ടിയിലധികം വർധിച്ച് 1593 കോടി രൂപയായി. ഈ ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയതിന് പിന്നാലെ ഗ്യാസ് വില കുതിച്ചുയർന്നതിനാൽ ചില്ലറ വിൽപ്പനയ്‌ക്കായി സിഎൻജിയിലേക്ക് മാറ്റുന്നതിനുള്ള ചെലവ് 1,004.53 കോടി രൂപയായി കുതിച്ചു ഉയർന്നു.
ഒന്നാം പാദത്തിൽ വാണിജ്യ, വ്യാവസായിക വിഭാഗങ്ങളിലേക്കുള്ള പിഎൻജി വിൽപ്പന അളവിൽ കമ്പനി 15.46 ശതമാനത്തിന്റെ വർധനവ് കൈവരിച്ചു. എംജിഎൽ ഈ ആഴ്ച കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന് (സിഎൻജി) കിലോഗ്രാമിന് 6 രൂപയും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിന് (പിഎൻജി) യൂണിറ്റിന് 4 രൂപയും വർധിപ്പിച്ചിരുന്നു.
കമ്പനി അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടും തിങ്കളാഴ്ച എംജിഎൽ ഓഹരികൾ 4.74 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 822.00 രൂപയിലാണ് വ്യാപാരം നടത്തുന്നത്.