
ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ മീഷോ ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) നടത്താൻ ഒരുങ്ങുന്നു. അടുത്ത ആഴ്ചകളിൽ ഇതിനായി കമ്പനി ആവശ്യമായ രേഖകൾ സെബിക്ക് സമർപ്പിക്കും. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള കമ്പനികളാണ് മീഷോയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
700-800 ദശലക്ഷം ഡോളർ ഐപിഒ വഴി സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം മീഷോ ഐപിഒ വഴി 100 കോടി ഡോളർ വരെ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഐപിഒയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇക്കണോമിക്സ് ടൈംസിൻ്റെയും മണി കൺട്രോളിന്റെയും റിപ്പോർട്ടുകളിൽ പറയുന്നു.
സിറ്റി ഗ്രൂപ്പ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി എന്നീ കമ്പനികളെയാണ് ഐപിഒ നടത്തുന്നതിനുള്ള ഉപദേശകരായി നിയോഗിച്ചിട്ടുള്ളത്.
2015ൽ ഐഐടി ഡൽഹിയിലെ മുൻ വിദ്യാർഥിയായ വിദിത് ആത്രെയ് സഞ്ജീവ് ബൻവാൽ സ്ഥാപിച്ച മീഷോ ഇതുവരെ ടൈഗർ ഗ്ലോബൽ, സോഫ്റ്റ് ബാങ്ക്, എലിവേഷൻ ക്യാപിറ്റൽ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നും 130 കോടി ഡോളർ സമാഹരിച്ചിട്ടുണ്ട്.