
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് തുടരുന്ന ശക്തമായ മലയാളി സാന്നിധ്യത്തിന്റെ തുടർച്ചയാണ് ടാറ്റ സൺസ് ബോർഡിലേക്കുള്ള അനിത മരങ്ങോലി ജോർജിന്റെ നിയമനം. പത്മശ്രീ ജേതാവും രാജ്യത്തെ തലയെടുപ്പുള്ള കോർപ്പറേറ്റ് പ്രതിഭയുമായ ആർ. കെ. കൃഷ്ണ കുമാർ ടാറ്റ സൺസിന്റെ മുൻ ഡയറക്ടറും, രത്തൻ ടാറ്റയുടെ അടുത്ത സുഹൃത്തുമാണ്.


നിലവിൽ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയായ കൃഷ്ണ കുമാർ ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സർവീസിന്റെ മെമ്പർ കൂടിയാണ്. ടാറ്റ സൺസിന്റെ 66% ഓഹരി കൈയാളുന്നത് ദൊറാബ്ജി ടാറ്റ ട്രസ്റ്റും രത്തൻ ടാറ്റ ട്രസ്റ്റും ചേർന്നാണ്.

ആർ. കെ. കൃഷ്ണ കുമാറിന്റെ പുത്രൻ അജിത് കൃഷ്ണകുമാർ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ്. മറ്റൊരു മലയാളിയായ ടി. ദാമു ഹോസ്പിറ്റാലിറ്റി മേഖലയിൽ ടാറ്റയെ ആഗോള ബ്രാൻഡ് ആക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. താജ് ഹോട്ടൽസിന്റെയും ടാറ്റ ടീയുടെയും മുൻ ഡയറക്ടറായിരുന്ന അദ്ദേഹം 2021ൽ അന്തരിച്ചു.

പ്രമുഖ സാമ്പത്തിക വിദഗ്ധ രൂപ പുരുഷോത്തമനെ 2017-ലാണ് ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി വിഭാഗം മേധാവിയുമായി ടാറ്റ സൺസ് നിയമിച്ചത്.

2017 ഫെബ്രുവരിയിൽ ആഗോള ഐടി ഭീമനും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനിയുമായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ സിഇഒ ആയി തൃശൂർ സ്വദേശി രാജേഷ് ഗോപിനാഥൻ നിയമിതനായി.
2013 മുതൽ അദ്ദേഹം ടിസിഎസിന്റെ സിഎഫ്ഒ ആയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ചേർന്ന ടിസിഎസ് ബോർഡ് രാജേഷിനെ കമ്പനിയുടെ എംഡിയും സിഇഒയുമായി 2027 വരെ വീണ്ടും നിയമിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ടാറ്റ സൺസിന്റെ നേതൃനിരയിലെ വനിതാ സാന്നിധ്യമായി അനിത ജോർജും ഇടം പിടിച്ചിരിക്കുന്നു.






