
കോഴിക്കോട്: മലബാർ മില്‍മ ക്ഷീര കർഷകർക്ക് 7.4 കോടി രൂപയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു. മലബാർ മേഖലാ യൂണിയന് പാലളക്കുന്ന മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് തീറ്റ വസ്തുക്കള്‍ പരമാവധി വില കുറച്ചു നല്‍കുന്നതിനുള്ള സബ്‌സിഡി ജൂലായിലും തുടരും.
ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് മില്‍മ മലബാർ മേഖലാ യൂണിയൻ 100 രൂപയാണ് സബ്‌സിഡിയായി നല്‍കുക.
കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനും മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ജൂലായിലും 100 രൂപ ഡിസ്‌ക്കൗണ്ട് നല്‍കും. ഇതോടെ 50 കിലോയുടെ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 200 രൂപ സബ്‌സിഡിയായി ലഭിക്കും.
ഏപ്രില്‍, മെയ് മാസങ്ങളില്‍ മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്‌സിഡിയായി 4.10 കോടി രൂപ അനുവദിച്ചിരുന്നു.
ജൂണില്‍ നല്‍കിയതും ജൂലായ് മാസത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്ബത്തിക വർഷത്തില്‍ ഇതുവരെ 7.4 കോടി രൂപ കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മില്‍മ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് എന്നിവർ അറിയിച്ചു.