
കൊച്ചി: കേരളം കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടാകുമെന്ന് സൂചന വന്നതോടെ റെയിൽവേ ഉൾെപ്പടെയുള്ള വകുപ്പുകളിൽ തിരക്കിട്ട തയ്യാറെടുപ്പുകൾ.
പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും വരാനുള്ള സാധ്യത റെയിൽവേ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. 25-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
വന്ദേഭാരത് ഓടിക്കുന്നതിനു വേണ്ട സംവിധാനം ഇപ്പോൾ ഇല്ലെങ്കിലും അതിലേക്ക് എത്തുന്നതിനായുള്ള ജോലികൾ കുറച്ചു മാസമായി നടക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കൊപ്പം കൽവർട്ടുകൾ ബലപ്പെടുത്തൽ, വളവുകൾ നിവർത്തൽ എന്നിവ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്.
വന്ദേഭാരത് അനുവദിക്കാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമാണ്. നിരന്തരം സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി റെയിൽവേയിൽനിന്ന് ലഭിച്ചിട്ടില്ല.
അങ്കമാലി-എരുമേലി ശബരി റെയിലാണ് പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി. റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ രണ്ടു ദിവസം മുൻപ് എറണാകുളത്തെ പദ്ധതികൾ വിലയിരുത്താനെത്തിയപ്പോൾ ശബരിയുടെ പണി തീർന്ന ട്രാക്കും കാലടി സ്റ്റേഷനും സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ കഴിഞ്ഞ കേരള സന്ദർശനത്തിനിടെ കാലടിയിൽ വന്ന് മടങ്ങിയ ശേഷമാണ് ശബരി വീണ്ടും ചർച്ചയിൽ വന്നത്. 25 വർഷമായിട്ടും പണി തീരാത്ത പദ്ധതിക്കായി 100 കോടി രൂപ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ നീക്കിവെച്ചിരുന്നു.
ഗുരുവായൂർ-കുറ്റിപ്പുറം റെയിൽവേ ലൈൻ ആണ് പ്രതീക്ഷ പങ്കിടുന്ന മറ്റൊരു പദ്ധതി. റെയിൽവേയ്ക്ക് ഇപ്പോഴും വലിയ താത്‌പര്യമുള്ള പദ്ധതി, എതിർപ്പുകളെ തുടർന്നാണ് 2015-ൽ നിലച്ചത്.
കേരളത്തിലെ താത്‌പര്യമുള്ള റെയിൽവേ പദ്ധതികളെ കുറിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വവും താഴെത്തട്ടിൽ അന്വേഷണം നടത്തിയിട്ടുണ്ട്.
പല മേഖലകളിലും മുന്നിലാണെങ്കിലും കാലങ്ങളായി റെയിൽവേ രംഗത്ത് കേരളം പിന്നാക്കമാണ്. അതിനൊരു മാറ്റമുണ്ടായാൽ ജനവികാരം അനുകൂലമാകുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു.
ശബരിയും ഗുരുവായൂർ-തിരുനാവായയും ദക്ഷിണേന്ത്യക്ക് ആകെ ഗുണപ്രദമായ പാതകളാണെന്നത് അനുകൂല ഘടകമാണ്.