
ന്യൂഡൽഹി: കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് സി.ഇ.ഒ അരുൺ ബൻസാൽ. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആവശ്യമാണ്. എങ്കിലും എയർപോർട്ടുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് അദാനി എയർപോർട്ട് സി.ഇ.ഒ പ്രതികരിച്ചു.
അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ലഖ്നോ, അഹമ്മദാബാദ് വിമാനത്താവളങ്ങൾക്ക് പുരസ്കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഏഴ് എയർപോർട്ടുകളാണ് രാജ്യത്ത് അദാനിയുടെ നിയന്ത്രണത്തിലുള്ളത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ വിമാനത്താവളങ്ങളിലൂടെ 900 മില്യൺ ആളുകൾ സഞ്ചരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
കോവിഡിന് മുമ്പ് 300 മില്യൺ ആളുകളാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലൂടെ കടന്നുപോയിരുന്നത്. ഇത് മൂന്നിരട്ടിയായി വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






