
കൊച്ചി: റീട്ടെയ്ല്‍ സാങ്കേതികവിദ്യ സ്ഥാപനമായ ലിറ്റ്മസ് 7 എല്‍ക്യു 130.7 എന്ന പേരില്‍ ആഗോള കമ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു. വിവിധ വ്യവസായ മേഖലകളിലുള്ള എഞ്ചിനീയര്‍മാരെയും ഡിസൈനര്‍മാരെയും ഫ്യൂച്വറിസ്റ്റുകളേയും ഒറ്റ പ്ലാറ്റ്‌ഫോമിന്റെ കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നൂതന ആഗോള കമ്മ്യൂണിറ്റിയായ എല്‍ക്യൂ 130.7 രൂപകല്പന ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ക്യു 130.7ന്റെ ദേശീയ ചാപ്റ്റർ ഉദ്ഘാടനം ചെയ്യും.
ചില്ലറ വ്യാപാര മേഖലയുടെ ഭാവി നിര്‍ണയിക്കുന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്കാനാണ് എല്‍ക്യു 130.7 ലക്ഷ്യമിടുന്നതെന്ന് ലിറ്റ്മസ് 7 സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്യുറേറ്റഡ് സംവാദങ്ങള്‍, പ്രോട്ടോടൈപ്പ് ലാബുകള്‍, തിങ്ക് ടാങ്കുകള്‍ എന്നിവ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ അന്വേഷണങ്ങളിലൂടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഈ രംഗത്തെ നൂതന പ്രവണതകളെ ആനയിക്കുകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്ന് അജി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
16-ാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി കമ്പനി കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2ല്‍ 75000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസും തുറന്നു. പുതിയ ഓഫീസ് ലിറ്റ്മസ്7 ചീഫ് ഡെലിവറി ഓഫീസര്‍ ഷില്‍ജോ ജോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാങ്കേതികവിദ്യാ മുന്നേറ്റത്തിലുള്ള ലിറ്റ്മസ് 7ന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് അത്യന്താധുനിക സംവിധാനങ്ങളോടെ ഒരുക്കുന്ന പുതിയ ഓഫീസ് സൗകര്യം. ഗവേഷണം, സഹകരണം, നൈപുണ്യശേഷി വികസനം എന്നിവ സമന്വയിപ്പിക്കുന്ന നൂതന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. 2024-25 വര്‍ഷം കമ്പനി 48 കോടി വിറ്റുവരവ് നേടിയെന്നനും ഈ സാമ്പത്തിക വര്‍ഷത്തിലിത് 65 മില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്നും വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ലോകമെമ്പാടുമായി 900 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും 2028ഓടെ ഇത് 3000 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.