
കൊച്ചി: എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. മൂന്നാംപാദത്തിൽ കമ്പനി 41.14 ബില്യൺ വരുമാനം നേടി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 43.96 ബില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.
ഉത്സവാനന്തര കാലയളവിൽ പ്രതീക്ഷിച്ചത്ര വരുമാനം നേടാൻ സാധിച്ചില്ലെങ്കിലും ഹോം അപ്ലയൻസസ്, ഹോം എന്റർടെയ്ൻമെന്റ് വിഭാഗങ്ങളിൽ കമ്പനി വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ബാഹ്യ ഘടകങ്ങൾ മൂലം വിപണി മന്ദഗതിയിലായിരുന്നെങ്കിലും പ്രധാന ബിടുസി വിഭാഗങ്ങളിൽ എൽജി മുൻതൂക്കം തുടരുകയാണെന്ന് ഫലങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്ടറും ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജു ജിയോൺ പറഞ്ഞു.
പുതിയ ബിഇഇ-റേറ്റഡ് ഉൽപ്പന്നങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം നാലാംപാദത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും വേനൽക്കാല ആവശ്യകത ലക്ഷ്യമിട്ട് പ്രീമിയം ഉൽപ്പന്നങ്ങളോടൊപ്പം എൽജി എസെൻഷ്യൽ ശ്രേണിയും വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന ലാഭവിഹിതമുള്ള എഎംസി സേവന മേഖലയും ബിടുബി അടിസ്ഥാന സൗകര്യ അവസരങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എസ് താരിഫ് ഇളവും യൂറോപ്യൻ യൂണിയൻ എഫ്ടിഎയും കയറ്റുമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത സാമ്പത്തിക വർഷത്തിൽ യു എസ് യും യൂറോപ്പും ഉൾപ്പെടെ ‘മേക്ക് ഇൻ ഇന്ത്യ’ പ്രീമിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
ശ്രീ സിറ്റിയിലെ മൂന്നാമത്തെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കുന്നതോടൊപ്പം നിർമ്മാണ മേഖലയിലെ സ്വദേശീകരണവും വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നാലാംപാദത്തിൽ കയറ്റുമതി വ്യാപനം, ആവർത്തന വരുമാനമുള്ള എഎംസി ബിസിനസ് വളർച്ച, ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തെ ആശ്രയിച്ചുള്ള ബിടുബി ശക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകും.






