
ഇന്ത്യയുടെ ഏറ്റവും ജനകീയനായ രാഷ്ട്രപതി തീർച്ചയായും എപിജെ അബ്ദുൽ കലാമാണ്. രാജ്യം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി പക്ഷേ കെ.ആർ നാരായണൻ തന്നെ. ആ പദവിയുടെ അന്തസ്സ് ആവോളം ഉയർത്തിപ്പിടിച്ചയാൾ. ആർട്ടിക്കിൾ 356-ൻ്റെ ദുരുപയോഗം തടയാൻ ബീഹാറിലെയും ഉത്തർപ്രദേശിലെയും സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള ശുപാർശകൾ രണ്ടു തവണ മടക്കി അയച്ചത് ചരിത്രപരമായ നടപടി. “രാഷ്ട്രപതി ഇന്ത്യയുടെ ഒരു റബ്ബർ സ്റ്റാമ്പല്ല. അദ്ദേഹം രാജ്യത്തിൻ്റെ മനസാക്ഷിയുടെ കാവൽക്കാരനാണ്” എന്ന കെ.ആർ നാരായണന്റെ വാക്കുകൾ ഭരണഘടനാപരമായ ധാർമ്മികതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുതിരഞ്ഞെടുപ്പിൽ രാഷ്ട്രപതിമാർ വോട്ട് ചെയ്യാതിരുന്ന കീഴ്‌വഴക്കം അദ്ദേഹം തിരുത്തി. 1998-ലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ വോട്ടവകാശം വിനിയോഗിച്ചു. ആദ്യ ദളിത് രാഷ്ട്രപതി എന്ന നിലയിലും ആദ്യ മലയാളി രാഷ്ട്രപതി എന്ന നിലയിലും അദ്ദേഹത്തിൻ്റെ ജീവിതം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മഹിമയെ അടയാളപ്പെടുത്തി.
കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് കെ.ആർ. നാരായണന്റെ ജനനം. ആയുർവേദ ചികിത്സകനായിരുന്നു അച്ഛൻ. ദാരിദ്ര്യം മൂലം ഫീസ് നൽകാൻ കഴിയാതെ ക്ലാസിന് പുറത്തുനിന്ന് പഠിക്കേണ്ട ഗതികേട് നേരിടേണ്ടിവന്ന മിടുക്കനായ വിദ്യാർത്ഥി. ജ്യേഷ്ഠൻ പകർത്തിയെഴുതിയ പുസ്തകങ്ങളായിരുന്നു പഠനത്തിന് ആശ്രയം. എന്നിട്ടും തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി റാങ്കോടെ ബിരുദം പൂർത്തിയാക്കി. പക്ഷെ ദളിതനായതിനാൽ അധ്യാപക ജോലിയും നിഷേധിക്കപ്പെട്ടു. ദില്ലിയിലേക്ക് അദ്ദേഹം വണ്ടി കയറി. അവിടെ പത്രപ്രവർത്തകനായി കുറേക്കാലം ജോലി ചെയ്തു. ജെആർഡി.
ടാറ്റ നൽകിയ സ്കോളർഷിപ്പിൽ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. പ്രഗത്ഭ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹ്യ ചിന്തകനുമായ ഹാരോൾഡ് ലാസ്കിയുടെ പ്രിയ ശിഷ്യനായി. 1948-ൽ പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് ക്ലാസ് ഓണേഴ്സ് ബിരുദം നേടി. 1949-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ച അദ്ദേഹം “രാജ്യത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞരിൽ ഒരാൾ” എന്ന പ്രശംസ നേടി. നയതന്ത്ര രംഗത്തെ മിടുക്കനായ യുവാവിനെ നെഹ്റുവിന് വലിയ താല്പര്യമായിരുന്നു.
1976-78 ൽ ചൈനയിലും 1980–84 ൽ അമേരിക്കയിലും അംബാസഡറായി. തുടർന്ന് ജപ്പാൻ,യുകെ, തായ്‌ലാൻഡ്, ടർക്കി തുടങ്ങിയ രാജ്യങ്ങളിലും. ഇടയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ വൈസ് ചാൻസലറായും (1979–80) പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രീയത്തിലേക്ക് കടന്ന നാരായണൻ, ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1984, 1989, 1991) വിജയിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിദേശകാര്യം, ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിയവയുടെ സഹമന്ത്രിയായി പ്രവർത്തിച്ചു. 1992-ൽ ഒമ്പതാമത് ഉപരാഷ്ട്രപതിയായും, തുടർന്ന് 1997 ജൂലൈ 25-ന് ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായും അധികാരമേറ്റു.
അദ്ദേഹത്തിന്റെ ജീവിതാദർശം മുഴുവൻ സമത്വത്തിലും മനുഷ്യാവകാശങ്ങളിലും ഊന്നിയായിരുന്നു. “If equality is denied, everything else becomes meaningless,” എന്ന വാക്കുകൾ അത് പ്രതിഫലിപ്പിക്കുന്നു. അത് സ്വന്തം ജീവിതത്തിൻറെ തിക്താനുഭവങ്ങളുടെ രക്തം പൊടിഞ്ഞ വാക്കുകളാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്.






