
തിരുവനന്തപുരം: ഓണച്ചെലവുകൾക്ക് പണം തികയാതെ വന്നതിനാൽ 1,300 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.
29നാണ് റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ്. ഇതോടെ സർക്കാരിന്റെ ഇൗ വർഷത്തെ കടമെടുപ്പ് 19,800 കോടിയാകും. കടമെടുക്കാൻ ഇൗ വർഷം കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത് 20,521 കോടിയാണ്.
പിന്നീടുള്ള 7 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുള്ളത് വെറും 721 കോടി രൂപ. 9,000 കോടി രൂപയെങ്കിലും അധികം കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ഇതും ക്ഷേമ പെൻഷൻ അടക്കം വിവിധ ഇനങ്ങളിൽ സർക്കാരിനു കേന്ദ്രത്തിൽ നിന്നു ലഭിക്കാനുള്ള കുടിശികയും കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഓണച്ചെലവുകൾക്കു മാത്രം 4,300 കോടി രൂപയാണ് സർക്കാർ വായ്പയെടുത്തത്.






