
തിരുവനന്തപുരം: മികച്ച പശ്ചാത്തല സൗകര്യങ്ങളും ആവാസ വ്യവസ്ഥയും കേരളത്തിലെ സ്റ്റാർട്ടപ്പ് വിപണിക്ക് കരുത്താകുന്നു. ആഗോള ഫണ്ടിംഗ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖല മുന്നേറുകയാണെന്ന് ഡാറ്റാ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രേക്‌സിന്റെ ടെക് ഇക്കോസിസ്റ്റം റാപ് റിപ്പോർട്ടില്‍ പറയുന്നു.
നടപ്പുവർഷം ആദ്യ പത്ത് മാസത്തില്‍ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകള്‍ 1132 കോടി രൂപയാണ് സമാഹരിച്ചത്. മുൻവർഷമിത് 53.92കോടിയായിരുന്നു.
സെമികണ്ടക്ടർ നിർമ്മാണത്തിലെ പ്രമുഖരായ നേത്രാസെമി നേടിയ 107 കോടി രൂപയുടെ ഫണ്ടിംഗാണ് വലിയ നേട്ടം. സീരീസ് എ റൗണ്ടില്‍ സോഹോ, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് എന്നിവരാണ് നിക്ഷേപിച്ചത്.
ക്ലോത്തിംഗ് ബ്രാൻഡായ മൈ ഡെസിഗ്‌നേഷൻ, റോബോട്ടിക്സിലെ ഐ ഹബ് റോബോട്ടിക്സ്, ഫീമെയില്‍ വെല്‍നസ് ബ്രാൻഡായ ഫെമിസേഫ്, സീറോ എർത്ത്, ഓഗ്‌സെൻസ് ലാബ് തുടങ്ങിയവയ്ക്കും ഫണ്ട് ലഭിച്ചു.
ആകെ ലഭിച്ചതില്‍ 128 കോടി രൂപ നിക്ഷേപവുമായി തിരുവനന്തപുരമാണ് മുന്നില്‍. സ്റ്റാർട്ടപ്പ് ഫണ്ടിംഗ് സൂചികയില്‍ കേരളം 13ാം സ്ഥാനത്താണ്.കർണാടകയാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയും ഡെല്‍ഹിയും തൊട്ടുപിന്നിലുണ്ട്.






