
കൊച്ചി: പലിശ, ഫീസ് വരുമാനം വർദ്ധിപ്പിച്ചും പ്രവർത്തന അച്ചടക്കം പാലിച്ചും കേരള ആസ്ഥാനമായ സ്വകാര്യ ബാങ്കുകള്‍ ലാഭക്ഷമത തുടർച്ചയായി വർദ്ധിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തില്‍ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നിവയുടെ സംയുക്ത അറ്റാദായം 1,598 കോടി രൂപയായി ഉയർന്നു.
ഇതോടൊപ്പം നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും മികച്ച വളർച്ച നേടാനും കേരള ബാങ്കുകള്‍ക്ക് കഴിഞ്ഞു. സി.എസ്.ബി ഒഴികെ മൂന്ന് ബാങ്കുകളും കിട്ടാക്കടം ഗണ്യമായി കുറച്ചു.
പലിശ വരുമാനത്തിലെ വർദ്ധനയാണ് അവലോകന കാലയളവില്‍ ബാങ്കുകള്‍ക്ക് കരുത്തായത്. ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള ഇക്കാലയളവില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 1,041.21 കോടി രൂപയായി.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ ഒൻപത് ശതമാനം ഉയർന്ന് 374 കോടി രൂപയിലെത്തി. സി.എസ്.ബിയുടെ അറ്റാദായം നേരിയ തോതില്‍ ഉയർന്ന് 153 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 24 കോടി രൂപയായി.
കിട്ടാക്കടം കുറയുന്നു
മൂന്നാം ത്രൈമാസത്തില്‍ കേരള ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഗണ്യമായ കുറവുണ്ടായി. സാങ്കേതികവിദ്യയുടെ സാദ്ധ്യത ഉപയോഗപ്പെടുത്തിയതും വായ്പ വിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിച്ചതുമാണ് നേട്ടമായത്. ഫെഡറല്‍ ബാങ്കിന്റെ മൊത്തം കിട്ടാക്കടം അവലോകന കാലയളവില്‍ 1.72 ശതമാനമായി കുറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്‌തി 1.63 ശതമാനം താഴ്ന്ന് 2.67 ശതമാനമായി. ധനലക്ഷ്‌മി ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.36 ശതമാനമായി കുറഞ്ഞു. അതേസമയം സി.എസ്.ബി ബാങ്കിന്റെ കിട്ടാക്കടം 1.96 ശതമാനമായി ഉയർന്നു.
നിക്ഷേപത്തില്‍ കുതിപ്പ്
ബാങ്കുകളുടെ നിക്ഷേപ സമാഹരണം ഊർജിതമായി മെച്ചപ്പെടുന്നു. ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 12 ശതമാനം ഉയർന്ന് 2.98 ലക്ഷം കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയില്‍ നിക്ഷേപം 13,142 കോടി രൂപ ഉയർന്ന് 1.02 ലക്ഷം കോടി രൂപയിലെത്തി. സി.എസ്.ബിയുടെ നിക്ഷേപം 21 ശതമാനം ഉയർന്ന് 33,407 കോടി രൂപയായി.
ബാങ്ക് അറ്റാദായം വർദ്ധന
ഫെഡറല്‍ ബാങ്ക് 1,041 കോടി രൂപ 9 ശതമാനം
സൗത്ത് ഇന്ത്യൻ ബാങ്ക് 374 കോടി രൂപ 9 ശതമാനം
സി.എസ്.ബി ബാങ്ക് 153 കോടി രൂപ 1 ശതമാനം
ധനലക്ഷ്‌മി ബാങ്ക് 24 കോടി രൂപ 20 ശതമാനം






