
ചേർത്തല: കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ദിശ ബോധം നൽകുന്ന പദ്ധതിയാണ് കേര (കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി)യെന്ന് കൃഷിമന്ത്രി പി പ്രസാദ്.
കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ കാർഷിക മേഖല നവീകരണത്തിനും വേണ്ടി ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ബൃഹത് പദ്ധതിയായ കേര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലാവസ്ഥ മാറ്റത്തിന്റെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കർഷകരാണ്.
കാലാവസ്ഥയെ മനസ്സിലാക്കുന്ന കർഷകനാണ് വിജയം കൈവരിക്കുന്നത്. കാലാവസ്ഥ മാറിയാലും കർഷകന്റെ ആത്മവിശ്വാസം മാറരുത്. പ്രകൃതിയെയും കാലാവസ്ഥയെയും മനസ്സിലാക്കിയുള്ള കൃഷിയാണ് കേരയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിന് അഞ്ച് അഗ്രോ പാർക്കുകൾ കേരയുടെ ഭാഗമായി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ലോക ബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന 2595 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ കാർഷിക സംരംഭമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനും കൃഷിരീതികളെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കാനുമാണ് കേര ലക്ഷ്യമിടുന്നത്.
തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നതിനുള്ള നവോധൻ പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ റബ്ബർ, ഏലം കർഷകർക്ക് പുനർ നടീലിനുള്ള ഗ്രാന്റുകൾ വിതരണം ചെയ്യുകയും കേര-എം.എസ്.എം.ഇ. വെബ് പോർട്ടൽ പ്രകാശനം ചെയ്യുകയും ചെയ്തു.
കൂടാതെ, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി മലപ്പുറം കരുവാരക്കുണ്ട് മിരിസ്റ്റിക്ക മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കൊക്കോബീൻ ചോക്ലേറ്റ് ഫാക്ടറിയും തമ്മിൽ ആദ്യ വിപണന സഖ്യ കരാറിൽ ഒപ്പുവെച്ചു.
തരിശുഭൂമി കൃഷിക്കായി കേരള അഗ്രോ മെഷിനറി കോർപറേഷനും (കാംകോ) നോർത്ത് പറവൂരിലെ കർഷകൻ പി.എസ്.ആദിഷും തമ്മിലും ഉടമ്പടി ഒപ്പിട്ടു.






