എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ജിയോ ഫിനാന്‍ഷ്യലിനെ സൂചികകളില്‍ നിന്ന്‌ മാറ്റുന്നത്‌ വീണ്ടും നീട്ടി

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസില്‍ നിന്ന്‌ വേര്‍പ്പെടുത്തപ്പെട്ട ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ പ്രമുഖ സൂചികകളില്‍ നിന്ന്‌ മാറ്റുന്ന തീയതി മൂന്ന്‌ ദിവസത്തേക്ക്‌ നീട്ടി. ഓഗസ്റ്റ്‌ 31ന്‌ ആയിരിക്കും ഈ ഓഹരി നിഫ്‌റ്റി, സെന്‍സെക്‌സ്‌ തുടങ്ങിയ സൂചികകളില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടുന്നത്‌.

ഇത്‌ രണ്ടാമത്തെ തവണയാണ്‌ സൂചികകളില്‍ നിന്ന്‌ മാറ്റുന്ന തീയതി നീട്ടുന്നത്‌. ഓഗസ്റ്റ്‌ 23നും 24നും ഓഹരി വില അഞ്ച്‌ ശതമാനം വീതം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടിലെത്തിയതിനെ തുടര്‍ന്നാണ്‌ ഇത്‌.

ഓഗസ്റ്റ്‌ 23 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതി. ആദ്യത്തെ മൂന്ന്‌ ദിവസത്തില്‍ രണ്ട്‌ ദിവസവും ഓഹരി വില അപ്പര്‍ സര്‍ക്യൂട്ടിലോ ലോവര്‍ സര്‍ക്യൂട്ടിലോ എത്തുകയാണെങ്കില്‍ സൂചികയില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ മൂന്ന്‌ ദിവസം നീട്ടിവെക്കപ്പെടുന്നതാണ്‌.

ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യ രണ്ട്‌ ദിവസവും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരി വില അഞ്ച്‌ ശതമാനം വീതം ഇടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഓഗസ്റ്റ്‌ 28ലേക്ക്‌ തീയതി നീട്ടി. എന്നാല്‍ അടുത്ത രണ്ട്‌ ദിവസം കൂടി ഓഹരി വില ലോവര്‍ സര്‍ക്യൂട്ടിലെത്തിയതോടെ മൂന്ന്‌ ദിവസം കൂടി നീട്ടുകയായിരുന്നു.

അടുത്ത രണ്ട്‌ ദിവസം ലോവര്‍ സര്‍ക്യൂട്ടില്‍ എത്തിയില്ലെങ്കിലും മൂന്നാമത്തെ ദിവസം ലോവര്‍ സര്‍ക്യൂട്ടില്‍ എത്തുകയാണെങ്കില്‍ സൂചികയില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌ വീണ്ടും നീട്ടി വെക്കും.

പ്രധാനമായും ഇന്‍ഡക്‌സ്‌ ഫണ്ടുകളുടെ വില്‍പ്പനയാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌. സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ക്ക്‌ കൈവശം വെക്കാനാകാത്തതിനാല്‍ അവ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ വിറ്റേ മതിയാകൂ.

മൊത്തം 15-16 കോടി ഓഹരികളുടെ വില്‍പ്പനയാണ്‌ പാസീവ്‌ ഫണ്ടുകളുടെ ഭാഗത്തു നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.

അതേ സമയം ഇന്നലെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരി വില വ്യാപാരത്തിനിടെ 5 ശതമാനം വരെ ഉയര്‍ന്നു.

ഇന്നലെ രാവിലെ അഞ്ച്‌ ശതമാനം ഇടിവോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട്‌ ഓഹരി വില ഉയരുന്നതാണ്‌ കണ്ടത്‌. 202.80 രൂപയ്‌ക്ക്‌ വ്യാപാരം ആരംഭിച്ച ഓഹരി തുടര്‍ന്ന്‌ 224.10 രൂപ വരെ ഉയര്‍ന്നു.

X
Top