കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ 265 രൂപയ്‌ക്കു ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ ഇന്നലെ ബിഎസ്‌ഇയില്‍ 265 രൂപയ്‌ക്കും എന്‍എസ്‌ഇയില്‍ 262 രൂപയ്‌ക്കും ലിസ്റ്റ്‌ ചെയ്‌തു. ലിസ്റ്റിംഗിനു ശേഷം ഓഹരി അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.

എന്‍എസ്‌ഇയില്‍ 262 രൂപയ്‌ക്ക്‌ വ്യാപാരം ആരംഭിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ വ്യാപാരം തുടങ്ങി 20 മിനുട്ടിനകം അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടില്‍ എത്തുകയായിരുന്നു.

നിലവില്‍ ഈ ഓഹരിയില്‍ അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച്‌ ശതമാനമാണ്‌. 248.90 രൂപയാണ്‌ എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ വില.

261.85 രൂപയായിരുന്നു ലിസ്റ്റിംഗിനു മുമ്പുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില. `ട്രേഡ്‌-ഫോര്‍-ട്രേഡ്‌’ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഈ ഓഹരി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ വിഭാഗത്തില്‍ പെട്ട ഓഹരികള്‍ വാങ്ങിയ ദിവസം തന്നെ വില്‍ക്കാന്‍ സാധിക്കില്ല.

പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയാണ്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ലിസ്റ്റ്‌ ചെയ്‌തത്‌. ഓഗസ്റ്റ്‌ 28ന്‌ നടക്കുന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ലിസ്റ്റ്‌ ചെയ്യുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ്‌ നേരത്തെ പ്രതീക്ഷിച്ചിരുന്നത്‌.

ജൂലായ്‌ 20ന്‌ മുമ്പ്‌ റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്ക്‌ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരികള്‍ ലഭിച്ചിരുന്നു. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ്‌ അനുവദിച്ചത്‌.

ലിസ്റ്റിംഗിനു ശേഷം മൂന്ന്‌ ദിവസത്തിനകം സൂചികകളില്‍ നിന്ന്‌ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഓഹരി നീക്കം ചെയ്യും.

X
Top