
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു.
ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്‍റ് പദ്ധതികളിലൊന്നാണിത്. പൈലറ്റുമാരുടെ വിശ്രമവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടതിനാൽ ഡിസംബറിൽ ഏഴു ദിവസത്തിനുള്ളിൽ 5000 വിമാന സർവീസുകൾ ഇൻഡിഗോയ്ക്കു റദ്ദാക്കേണ്ടിവന്നു.
റിക്രൂട്ട്മെന്‍റിലൂടെ ട്രെയിനി ഫസ്റ്റ് ഓഫീസർമാർ, സീനിയർ ഫസ്റ്റ് ഓഫീസർമാർ, ക്യാപ്റ്റന്മാർ എന്നിവരെയാണ് നിയമിക്കുന്നത്. ഇൻഡിഗോ പ്രധാനമായും പറത്തുന്ന എയർബസ് എ320 വിമാനങ്ങൾ പറത്തി പരിചയമില്ലാത്ത പൈലറ്റുമാരെയും നിയമിക്കാൻ തയാറാണെന്ന് റിക്രൂട്ട്മെന്‍റ് അറിയിപ്പുകളിൽ ഒന്നിൽ പറയുന്നു.
പുതിയ നിയമങ്ങൾ പ്രകാരം പൈലറ്റുമാരുടെ ആഴ്ചയിലുള്ള വിശ്രമസമയത്തിൽ വർധന വരുത്തിയതിനൊപ്പം അർധരാത്രി 12 മണിക്കും പുലർച്ചെ ആറുമണിക്കും ഇടയിൽ ഒരു പൈലറ്റ് നടത്തേണ്ട ലാൻഡിംഗുകളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തുകയും ചെയ്തു.






