
ന്യൂഡൽഹി: ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 2025 ഏപ്രിലിൽ 4.4% കുറഞ്ഞ് 24.95 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യം 26.10 മെട്രിക് ടൺ കൽക്കരി ഇറക്കുമതി ചെയ്തിരുന്നു.
ബി2ബി ഇ-കൊമേഴ്‌സ് കമ്പനിയായ എംജംഗ്ഷൻ സർവീസസ് ലിമിറ്റഡിന്റെ കണക്കുകൾ പ്രകാരമാണിത്. മാർച്ചിൽ രേഖപ്പെടുത്തിയ 22.79 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഏപ്രിലിൽ കൽക്കരി ഇറക്കുമതിയിൽ 9.48% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിലിലെ മൊത്തം ഇറക്കുമതിയിൽ, നോൺ-കോക്കിംഗ് കൽക്കരി ഇറക്കുമതി 15.90 ദശലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിലിൽ ഇത് 17.40 ദശലക്ഷം ടണ്ണായിരുന്നു. അതേസമയം, കോക്കിംഗ് കൽക്കരി ഇറക്കുമതി 4.97 ദശലക്ഷം ടണ്ണിൽ നിന്ന് 5.42 ദശലക്ഷം ടണ്ണായി വർധിച്ചു.
കടൽ വഴിയുള്ള വിലകൾ കുറവാണെങ്കിലും, രാജ്യത്ത് കൽക്കരിയുടെ അധിക സ്റ്റോക്ക് ഉള്ളതിനാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള താല്പര്യം കുറഞ്ഞിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി ആവശ്യം വർദ്ധിക്കുന്നത് വരെ ഈ പ്രവണത തുടരാനാണ് സാധ്യത,” എംജംഗ്ഷൻ എംഡിയും സിഇഒയുമായ വിനയ വർമ്മ പറഞ്ഞു.
ആഭ്യന്തര ഉൽപ്പാദനത്തിന്റെ നില
ഏപ്രിലിൽ രാജ്യത്തെ ആഭ്യന്തര കൽക്കരി ഉൽപ്പാദനം 3.6% വർധിച്ച് 81.57 ദശലക്ഷം ടണ്ണായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ മാസം ഇത് 78.71 ദശലക്ഷം ടണ്ണായിരുന്നുവെന്ന് കൽക്കരി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തെ ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80% ലധികം സംഭാവന ചെയ്യുന്ന കോൾ ഇന്ത്യ ലിമിറ്റഡിന്റെ (CIL) ഉൽപ്പാദനം ഏപ്രിലിൽ ഏകദേശം സ്ഥിരമായിരുന്നു. ഇത് 62.1 ദശലക്ഷം ടണ്ണാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 61.8 ദശലക്ഷം ടണ്ണായിരുന്നു സിഐഎൽ ഉൽപ്പാദനം.
2024-25 സാമ്പത്തിക വർഷത്തിൽ സിഐഎൽ 781.1 ദശലക്ഷം ടൺ കൽക്കരി ഉൽപ്പാദിപ്പിച്ചു, ഇത് കമ്പനിയുടെ സാമ്പത്തിക വർഷത്തെ 838 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തേക്കാൾ ഏകദേശം 7% കുറവാണ്.
2025-26 സാമ്പത്തിക വർഷത്തിൽ കോൾ ഇന്ത്യ ലിമിറ്റഡ് 875 ദശലക്ഷം ടൺ ഉൽപ്പാദനവും 900 ദശലക്ഷം ടൺ ഉപഭോഗവും ലക്ഷ്യമിടുന്നു.