
ന്യൂഡൽഹി: ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയില്‍ ഉണര്‍വ് പ്രകടമായി. മെയ് മാസത്തില്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) 55.0 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഏപ്രിലിലെ 54.7 എന്ന നിരക്കില്‍ നിന്നാണ് ഈ വര്‍ധനവ്.
എസ് ആന്‍ഡ് പി ഗ്ലോബല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സൂചിക 50-ന് മുകളില്‍ നില്‍ക്കുന്നത് ഉല്‍പ്പാദന മേഖലയിലെ വികാസത്തെയാണ് സൂചിപ്പിക്കുന്നത്. തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്ന 54.3 എന്ന ഫ്‌ലാഷ് എസ്റ്റിമേറ്റിനെ മറികടന്നാണ് ഉല്‍പ്പാദന മേഖല ഈ മികച്ച നേട്ടം കൈവരിച്ചത്.
ആഭ്യന്തര വിപണിയിലെ ശക്തമായ ഡിമാന്‍ഡാണ് ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കരുത്തായത്. പുതിയ ഓര്‍ഡറുകളുടെ വരവിലും ഉല്‍പ്പാദനത്തിലും വലിയ വര്‍ധനവുണ്ടായി. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ വിദേശ വിപണികളില്‍ നിന്നും ആവശ്യകതയുണ്ടായെങ്കിലും, ആഭ്യന്തര വിപണിയാണ് വളര്‍ച്ചയില്‍ മുന്നില്‍ നിന്നത്.
അതേസമയം, പശ്ചിമേഷ്യയിലെ പ്രതിസന്ധി ഉല്‍പ്പാദന ചെലവില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ധനം, ഊര്‍ജ്ജം, അസംസ്‌കൃത വസ്തുക്കള്‍, ഗതാഗതം എന്നിവയുടെ ഉയര്‍ന്ന വില കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിലേക്ക് നയിച്ചു.
ഇത് നിര്‍മ്മാതാക്കളുടെ ലാഭവിഹിതത്തെ ബാധിക്കുന്നുണ്ടെങ്കിലും, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ മുന്നില്‍ക്കണ്ട് അസംസ്‌കൃത വസ്തുക്കള്‍ മുന്‍കൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്തു വെക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. ചെലവ് വര്‍ദ്ധനവിലും ബിസിനസ് രംഗത്ത് വലിയ ആത്മവിശവാസമാണ് നിലവില്‍ കാണുന്നത്.
ശക്തമായ ഓര്‍ഡറുകളും വിപണന തന്ത്രങ്ങളും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. വര്‍ഷാവസാനത്തോടെ ചെലവ് സമ്മര്‍ദ്ദങ്ങള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.






