
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി അതിജീവിച്ച് ഇന്ത്യൻ കയറ്റുമതി മേഖല മികച്ച പ്രകടനം തുടരുന്നു. ആഗസ്റ്റില്‍ ഇന്ത്യയുടെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാള്‍ 6.7 ശതമാനം ഉയർന്ന് 3,510 കോടി ഡോളറായി.
ജൂലായ് മാസത്തേക്കാള്‍ കയറ്റുമതിയില്‍ 214 കോടി ഡോളറിന്റെ കുറവുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം പിഴ തീരുവ ആഗസ്‌റ്റ് 27 മുതലാണ് അമേരിക്ക നടപ്പിലാക്കിയത്. ജൂലായ് മുതല്‍ ഈടാക്കുന്ന 25 ശതമാനം പകരച്ചുങ്കത്തിന് പുറമേയാണിത്.
ആഗസ്റ്റില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായിലെ 801 കോടി ഡോളറില്‍ നിന്ന് 686 കോടി ഡോളറിലേക്ക് താഴ്ന്നു. അമേരിക്കൻ തീരുവയുടെ പൂർണമായ പ്രത്യാഘാതം സെപ്തംബർ മുതല്‍ ദൃശ്യമാകുമെന്ന് കയറ്റുമതിക്കാർ പറയുന്നു.ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ 4,039 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് അയച്ചത്. സേവന രംഗത്തെ കയറ്റുമതി വരുമാനം ആഗസ്റ്റില്‍ 3,406 കോടി ഡോളറാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഇറക്കുമതിയും കുറയുന്നു.
ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തി വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിക്കുകയാണ്. ആഗസ്റ്റില്‍ ഇന്ത്യയുടെ ഇറക്കുമതി മൂല്യം 6,156 കോടി ഡോളറായി താഴ്ന്നു. ജൂലായില്‍ ഇറക്കുമതി 6,456 കോടി ഡോളറായിരുന്നു. മുൻവർഷം ഇതേകാലയളവിനേക്കാള്‍ പത്ത് ശതമാനം ഇടിവാണ് ഇറക്കുമതിയിലുണ്ടായത്.
വ്യാപാര കമ്മി ചരുങ്ങുന്നു
കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ കുറഞ്ഞതോടെ ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 25.7 ശതമാനം കുറഞ്ഞ് 2,659 കോടി ഡോളറായി. കഴിഞ്ഞ വർഷം ഇതേകാലയളവില്‍ വ്യാപാര കമ്മി 3,564 കോടി ഡോളറായിരുന്നു. ജൂലായില്‍ കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവ് 2,735 കോടി ഡോളറാണ്.
ഇലക്‌ട്രോണിക്‌സ്, എൻജിനിയറിംഗ് ഉത്പന്നങ്ങള്‍, വജ്ര, സ്വർണാഭരണങ്ങള്‍, പെട്രോളിയം, ഫാർമ ഉത്പന്നങ്ങള്‍ എന്നിവയാണ് കയറ്റുമതിയിലെ താരങ്ങൾ.